ഇംഫാൽ: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിലെത്തിയ ഖേംചന്ദ് സിങ് ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.(President’s rule ends in Manipur, CM’s swearing-in to take place today)
മെയ്തെയ്, കുക്കി വിഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നിശ്ചയിച്ചതിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തെത്തുടർന്ന് തകർന്ന ക്രമസമാധാന നില പുനഃസ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന.
സംഘർഷത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി സ്വന്തം വീടുകളിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതും വലിയ വെല്ലുവിളിയാണ്. കടുത്ത വംശീയ സംഘർഷത്തെത്തുടർന്ന് ഒരു വർഷത്തോളമായി മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നിലവിലുണ്ടായിരുന്നു.



