പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും കോടതിയോടും കടപ്പെട്ടിരിക്കുന്നുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.(Nenmara Double Murder Case Victims Daughters React To Chenthamara Death Penalty)
അയാൾക്ക് ഒന്നിനെയും പേടിയില്ല, മുഖഭാവത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. അനുഭവിച്ച് ഉള്ളിൽക്കിടക്കണം. വിധിക്കെതിരെ അപ്പീലിന് പോവുകയാണെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ വ്യക്തമാക്കി. കൊലപാതകം നടന്ന സ്വന്തം നാട്ടിലേക്ക് ഇനി തിരികെ പോകില്ലെന്ന തീരുമാനത്തിലാണ് സഹോദരിമാർ. അച്ഛന്റെയും അച്ചമ്മയുടെയും അമ്മയുടെയും ഓർമ്മകൾ നിറഞ്ഞ നാട്ടിലേക്ക് മടങ്ങുന്നത് വലിയ മാനസിക വിഷമമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോടതി വിധിച്ച 20 ലക്ഷം രൂപയുടെ പിഴത്തുകയും രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവും തങ്ങളുടെ തുടർജീവിതത്തിന് വലിയ സഹായമാകുമെന്നും പെൺകുട്ടികൾ പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈ തുക ഈടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ തുക ലഭ്യമാക്കണം. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പ്രതി പലപ്പോഴായി കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് 2025 ജനുവരി 27-ന് അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) ഇയാൾ വീണ്ടും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നടത്തിയ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കിയാണ് കോടതി തൂക്കുകയർ വിധിച്ചത്.
Story Summary
Following the Palakkad court’s verdict awarding the death penalty to Chenthamara, the victims’ daughters welcomed the judgment with tears. Expressing gratitude to the police and judiciary, the girls stated they would challenge any appeal by the defense and confirmed they would not return to their native place due to painful memories, noting the ordered ₹20 lakh fine and a government job would secure their future.


