പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അത് നീതിന്യായ വ്യവസ്ഥ കാത്തുസൂക്ഷിച്ചുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്തുണച്ച കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും മക്കൾ നന്ദി അറിയിച്ചു.(Nenmara Double Murder Case Victims Children Welcome Court Verdict)
അയാൾക്ക് വധശിക്ഷ കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല, ഒന്നിനെയും ഭയവുമില്ല. ചെയ്ത ക്രൂരതയ്ക്ക് അയാൾ ആ തൂക്കുകയർ തന്നെ അനുഭവിക്കണം. പ്രതിഭാഗം വിധിക്ക് എതിരെ അപ്പീലിന് പോകുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള നിയമനടപടികളുമായി ഞങ്ങളും മുന്നോട്ട് പോകും, എന്ന് കുട്ടികൾ വ്യക്തമാക്കി. കൊലപാതകം നടന്ന സ്വന്തം നാട്ടിലേക്ക് ഇനി തിരികെ പോകുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ. അച്ഛന്റെയും മുത്തശ്ശിയുടെയും ഓർമ്മകൾ വേട്ടയാടുന്നതിനാൽ അങ്ങോട്ടേക്ക് മടങ്ങുന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കും. കോടതി വിധിച്ച പിഴത്തുക തങ്ങളുടെ തുടർന്നുള്ള ജീവിതത്തിന് വലിയൊരു ആശ്വാസമാകുമെന്നും മക്കൾ കൂട്ടിച്ചേർത്തു.
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. പോലീസിന്റെ കൃത്യമായ അന്വേഷണവും പ്രോസിക്യൂഷൻ സാക്ഷികളുടെ ശക്തമായ നിലപാടുമാണ് ഇത്രയും വലിയൊരു വിധി അനായാസം സമ്പാദിക്കാൻ സഹായിച്ചതെന്നും പ്രതിഭാഗത്തിന്റെ സകല വാദങ്ങളും കോടതി പൂർണ്ണമായി തള്ളി കളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ ക്രൂരമായ സ്വഭാവ രീതി, കൊലപാതകം നടത്തിയ ആസൂത്രിത ശൈലി എന്നിവയെല്ലാം വിധി പ്രസ്താവത്തിൽ കോടതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പ്രതി ഇരകളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സൈക്കോളജിസ്റ്റ് ബോർഡ് പരിശോധനയിൽ പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ വേണമെന്ന് ശക്തമായി വാദിച്ചപ്പോഴാണ് പ്രതി കോടതിയിൽ കപടമായ മാനസാന്തരം പ്രകടിപ്പിച്ചത്. എന്നാൽ കോടതി ഇത് അർഹിക്കുന്ന ഗൗരവത്തോടെ എടുത്തില്ല. കേസിൽ സാക്ഷി ഗിരീഷ് മൊഴി മാറ്റിയത് കള്ളത്തരമാണെന്ന് കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
പ്രതിക്ക് സ്വന്തമായി സ്വത്തുക്കൾ ഇല്ലാത്ത സാഹചര്യത്തിൽ വിധിപ്രകാരമുള്ള 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാരാണ് ഇരകളുടെ മക്കൾക്ക് നൽകേണ്ടത്. ഒപ്പം കൊല്ലപ്പെട്ടവരുടെ മൂത്തകുട്ടിക്ക് സർക്കാർ ജോലി നൽകണമെന്നും വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുഴുവൻ സാക്ഷികൾക്കും കനത്ത സുരക്ഷ ഒരുക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയെ ഭയന്ന് കോടതിയിലേക്ക് വരാൻ മടിച്ച സാക്ഷികളെ നിർഭയരായി കോടതിയിൽ എത്തിക്കുക എന്നതായിരുന്നു പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്. ആക്രമണത്തിന് ഉപയോഗിച്ച കൊടുവാളുകളിൽ നിന്ന് കൊല്ലപ്പെട്ടവരുടെ ശരീര കോശങ്ങൾ കണ്ടെത്തിയ ശാസ്ത്രീയ തെളിവ് കേസിൽ നിർണായകമായി മാറി. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഈ വിധി ശക്തമായൊരു സന്ദേശമാണ് നൽകുന്നതെന്ന് കോടതി തന്നെ എടുത്തുപറഞ്ഞതായി അഡ്വ. വിജയകുമാർ കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. പ്രതിക്ക് 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് വീതിച്ചു നൽകണം. ചെന്താമരയ്ക്ക് പിഴയടക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ആവശ്യമായ ധനസഹായം നൽകണമെന്നും, പിഴയടച്ചില്ലെങ്കിൽ പ്രതി 3 വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് യാതൊരു വിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സൈക്കോളജി-സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ട്. ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ, വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് മാനസാന്തരമുണ്ടാകാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 37 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ 24 പേരും, വിയ്യൂർ ജയിലിൽ നാലും, കണ്ണൂരിൽ മൂന്നും, തവനൂരിൽ ഒരാളും, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ രണ്ടുപേരും, തിരുവനന്തപുരം വനിതാ ജയിലിൽ മൂന്നുപേരുമാണ് ശിക്ഷ കാത്തു കഴിയുന്നത്.
Story Summary
The children of Sudhakaran and Sajitha expressed relief and gratitude following the Palakkad Additional Sessions Court’s verdict awarding the death penalty and a ₹20 lakh fine to the accused Chenthamara. Judge Kenneth George noted the crime was rarest of rare with zero scope for reformation, making Chenthamara the 38th death row convict currently imprisoned in Kerala.


