ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച ‘ചലോ സൻസദ്’ ഡൽഹിയിൽ ആരംഭിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.അതേസമയം, ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിപ്രയോഗം നടത്തി.(Chalo Sansad March, Cockroach Janta Party March Delhi Jantar Mantar)
Heavy rains and massive security, but nothing will stop the cockroaches today! #chalosansad pic.twitter.com/xWEIYT7zjx
— Cockroach is Back (@Cockroachisback) July 20, 2026
പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ ഡൽഹി പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ക്രൂരമായി ലാത്തിവീശിയതോടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ ദീർഘനേരം തെരുവിൽ ഏറ്റുമുട്ടി. പോലീസ് നടപടിയുണ്ടായിട്ടും പ്രതിഷേധ മാർച്ചിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതൃത്വം. “കനത്ത മഴയും കടുത്ത സുരക്ഷാ സന്നാഹങ്ങളുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല,” എന്ന് പോലീസ് ലാത്തിച്ചാർജ്ജിന് പിന്നാലെ സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി മുന്നൂറിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 25 ബറ്റാലിയൻ കേന്ദ്ര സായുധ സേനയെയും സമരസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ (DCP), അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.
ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും അതീവ സുരക്ഷയാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 20 ദിവസത്തിലേറെയായി സമരത്തിന്റെ ഭാഗമായി നിരാഹാര സത്യാഗ്രഹത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് പാർലമെന്റ് അംഗങ്ങൾ ഉറപ്പ് നൽകുകയോ ചെയ്താൽ താൻ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയാണ് വാങ്ചുക്കിന് പകരം മാർച്ചിൽ മുന്നിൽ നിന്ന് പങ്കെടുക്കുന്നത്. എന്നാൽ, ഈ പാർലമെന്റ് മാർച്ചിന് ഔദ്യോഗികമായി അനുമതി തേടുകയോ പോലീസ് അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി ഡിസ്ട്രിക്റ്റിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജന്തർ മന്തറിന് പുറത്തേക്ക് റാലിയോ മാർച്ചോ നടത്താൻ അനുവദിക്കില്ലെന്നുമാണ് പോലീസ് നിലപാട്. ബാരിക്കേഡുകൾ വെച്ചും വാഹനങ്ങൾ വിന്യസിച്ചും പോലീസ് ജന്തർ മന്തർ വളഞ്ഞിരിക്കുകയാണ്. തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാർച്ചിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും സിജെപി പ്രവർത്തകരും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം ശക്തമാകുന്നത്.
Story Summary
The youth-led Cockroach Janta Party (CJP) commenced its ‘Chalo Sansad’ march from Jantar Mantar on Monday, demanding the resignation of Education Minister Dharmendra Pradhan over recent examination scams. While climate activist Sonam Wangchuk conditionalized breaking his fast upon government accountability, Delhi Police deployed massive security forces.


