തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമാംവിധം താഴ്ന്ന് മരണവക്ത്രത്തിലായ 27-കാരന് അത്യാധുനിക കീഹോൾ ചികിത്സാരീതിയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ (Kimshealth tvm) വിദഗ്ദ്ധ മെഡിക്കൽ സംഘം. ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ ശരീരത്തിൽ ബാഹ്യ ഉപകരണങ്ങൾ ഒന്നും തന്നെ ഘടിപ്പിക്കാതെ നടത്തിയ ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ (Cardio-Neuro Ablation) എന്ന അത്യാധുനിക ചികിത്സയിലൂടെ തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പൂർണ്ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ജോലിസ്ഥലത്ത് വെച്ച് നിരന്തരമായി അനുഭവപ്പെട്ടിരുന്ന അമിതമായ ക്ഷീണത്തെയും പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെയും (Syncope) തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് യുവാവിനെ കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാർഡിയോളജി വിഭാഗം നടത്തിയ അടിയന്തര പരിശോധനകളിൽ രോഗിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 32 ആയി കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഒരു സാധാരണ മനുഷ്യന്റെ സ്വാഭാവിക ഹൃദയമിടിപ്പ് മിനിറ്റിൽ 60 മുതൽ 100 വരെയായിരിക്കേണ്ട സ്ഥാനത്താണിത്.
സാധാരണ ഗതിയിൽ ഹൃദയമിടിപ്പ് ഇത്രയും താഴുന്ന രോഗികൾക്ക് നെഞ്ചിലെ തൊലിക്കടിയിൽ ശസ്ത്രക്രിയയിലൂടെ സ്ഥിരമായി ‘പേസ്മേക്കർ’ (Pacemaker) ഘടിപ്പിക്കുകയാണ് പതിവ് രീതി. എന്നാൽ രോഗിയുടെ പ്രായം വെറും 27 മാത്രമായതിനാലും, ചെറുപ്പകാലത്ത് തന്നെ ശരീരത്തിൽ ഉപകരണം ഘടിപ്പിക്കുന്നത് ഭാവി ജീവിതത്തിൽ ഉണ്ടാക്കിയേക്കാവുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമായി മെഡിക്കൽ സംഘം ബദൽ മാർഗ്ഗങ്ങൾ ആലോചിച്ചു. തുടർന്ന് കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ വിപ്ലവകരമായ ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സാരീതി തിരഞ്ഞെടുക്കുകയായിരുന്നു.
ഈ അത്യാധുനിക കീഹോൾ പരീക്ഷണത്തിൽ, ‘റേഡിയോ ഫ്രീക്വൻസി എനർജി’ (Radiofrequency Energy) ഉപയോഗിച്ച് ഹൃദയമിടിപ്പ് അമിതമായി കുറയ്ക്കാൻ കാരണമാകുന്ന ഹൃദയത്തിലെ വേഗസ് ഉൾനാഡികളെ (Vagus Nerve) കാൽ തുടയിലെ രക്തക്കുഴലിലൂടെ കടത്തിവിട്ട കത്തീറ്റർ വഴി കൃത്യമായി കണ്ടെത്തി നിയന്ത്രിക്കുകയാണ് ചെയ്തത്. ബാഹ്യമായ ഉപകരണങ്ങൾ ഒന്നും തന്നെ ശരീരത്തിൽ വെയ്ക്കാതെ ഹൃദയത്തിന്റെ സ്വാഭാവിക മിടിപ്പ് വീണ്ടെടുക്കാൻ ഇതിലൂടെ സാധിച്ചു.
“ശരീരത്തിൽ സ്ഥിരമായി ഒരു പേസ്മേക്കർ ഉപകരണം ഘടിപ്പിക്കാതെ തന്നെ കടുത്ത ബ്രാഡികാർഡിയ (കുറഞ്ഞ ഹൃദയമിടിപ്പ്) ഉള്ള രോഗികളെ പൂർണ്ണമായി ഭേദമാക്കാൻ സാധിക്കുന്ന മെഡിക്കൽ രംഗത്തെ മികച്ചൊരു മുന്നേറ്റമാണ് ഈ കീഹോൾ ചികിത്സ. സങ്കീർണ്ണമായ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഹൃദ്രോഗ ചികിത്സാ മേഖല കൈവരിച്ച വലിയൊരു നാഴികക്കല്ലാണിത്,” എന്ന് ഡോ. അനീസ് താജുദ്ദീൻ വ്യക്തമാക്കി.
ഏറെ സങ്കീർണ്ണമായ ഈ പ്രക്രിയയിൽ കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ. ജെ എന്നിവരും പങ്കാളികളായി. ഏകദേശം രണ്ട് മണിക്കൂർ മാത്രം നീണ്ടുനിന്ന വിജയകരമായ ചികിത്സയ്ക്ക് ശേഷം യുവാവ് അതിവേഗം സുഖം പ്രാപിക്കുകയും, മൂന്നാം ദിവസം തന്നെ പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.
Story Summary: A medical team at KIMSHEALTH, Trivandrum, successfully treated a 27-year-old local youth whose heart rate had dropped dangerously to 32 bpm using an advanced keyhole procedure called ‘Cardio-Neuro Ablation’. Led by Senior Consultant Cardiologist Dr. Anees Thajudeen, the team chose this innovative method over a traditional permanent pacemaker considering the patient’s young age. Utilizing radiofrequency energy to modulate the vagal nerves affecting heart rate, the 2-hour procedure fully restored his normal cardiac rhythm without any external device implant, allowing him to be discharged in three days.


