റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ യുവാവ് തടയുന്നതാണ് വീഡിയോയിലുള്ളത് (Elderly Man Littering Banana Peel). പലതവണ ആവശ്യപ്പെട്ടിട്ടും ആദ്യം കേൾക്കാൻ തയ്യാറാകാതിരുന്ന യാത്രക്കാരൻ, ഒടുവിൽ നിർബന്ധപൂർവ്വം പറഞ്ഞപ്പോൾ മാത്രം തൊലി സമീപത്തെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയായിരുന്നു.
രാജ്യത്ത് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യ സംസ്കരണത്തിൽ പൗരന്മാർക്ക് വേണ്ടത്ര ശ്രദ്ധയില്ലെന്ന വിമർശനമാണ് ഈ വീഡിയോ ഉയർത്തുന്നത്. 3.6 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യൂറോപ്യൻ നിലവാരത്തിലുള്ള വികസനം ആഗ്രഹിക്കുമ്പോഴും ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ രീതികൾ നാടിന് അപമാനമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. യുവാവിന്റെ ഇടപെടലിനെ പ്രശംസിക്കുന്നതിനൊപ്പം, മുതിർന്നവരിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കമന്റുകളുണ്ട്.


