ന്യൂഡൽഹി: ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അഞ്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കാനും രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കാനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിദേശ ധനസഹായ നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലും, ദേശീയ ഗാനത്തിന് തുല്യമായി വന്ദേമാതരത്തിന് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു.(Central Government To Introduce Key Bills In Parliaments Monsoon Session)
‘ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ഭേദഗതി ബിൽ 2026’ പ്രകാരം, നിയമലംഘനം മൂലം രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കാൻ സർക്കാരിന് പൂർണ്ണ അധികാരം ലഭിക്കും. ഇതിനായി പ്രത്യേക ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ രൂപീകരിക്കും. അതേസമയം, ആരാധനാലയങ്ങളുടെ സ്വത്തുക്കൾ ഏറ്റെടുക്കുമ്പോൾ അവയുടെ മതപരമായ സ്വഭാവം നിലനിർത്തുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. മുൻപ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ഈ ബിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ എതിർപ്പുകൾ കാരണം പാസാക്കാൻ സാധിച്ചിരുന്നില്ല.
മറ്റൊരു പ്രധാന നിയമനിർമ്മാണം വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ഭേദഗതി ബിൽ 2026’ ആണ്. ദേശീയഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമ പരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുകൂടാതെ, ജനന-മരണ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കാനുള്ള ഭേദഗതിയും സർക്കാർ കൊണ്ടുവരുന്നുണ്ട്. ഇതനുസരിച്ച് രണ്ട് വർഷത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണങ്ങൾ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലൂടെ മാത്രമേ ഇനി രജിസ്റ്റർ ചെയ്യാനാകൂ. നിലവിൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് ഇതിന് അധികാരമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.ജി.സി (UGC), എ.ഐ.സി.ടി.ഇ (AICTE) എന്നിവയ്ക്ക് പകരം ഏകീകൃത സംവിധാനം കൊണ്ടുവരുന്ന ‘വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025’ ഉം ഈ സമ്മേളനത്തിൽ പരിഗണനയ്ക്ക് വരും.
Story Summary
The Union government is set to introduce and pass several key legislations during the upcoming Monsoon session of Parliament starting July 20. Major proposals include the contentious FCRA Amendment Bill to seize assets of non-compliant NGOs and a new bill providing statutory protection to the national song Vande Mataram.


