തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിലുള്ള വാക്പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.(Kerala Assembly Session in turmoil over Sabarimala gold theft, Fight between VD Satheesan and ruling party ministers)
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ചിത്രം ഭരണപക്ഷം ആയുധമാക്കിയപ്പോൾ, പോറ്റിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ഫോട്ടോ തങ്ങളുടെ കൈവശമുണ്ടെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. സ്വർണ്ണം മോഷ്ടിച്ചവർക്ക് സോണിയ ഗാന്ധിയെ കാണാൻ സൗകര്യമൊരുക്കിയത് ആരാണെന്ന് പി. രാജീവ് ചോദിച്ചു.
സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗം കയറാൻ ശ്രമിച്ചതിനെ എം.ബി. രാജേഷ് പരിഹസിച്ചു. ഡയസിൽ കയറി ഹൈജംപ് നടത്തുന്നവർക്ക് കായികരംഗത്ത് നല്ല ഭാവി ഉണ്ടെന്നായിരുന്നു പരിഹാസം. എന്നാൽ, സഭയിൽ കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവർ കൂടെയിരിക്കുമ്പോഴാണ് തങ്ങളെ പരിഹസിക്കുന്നതെന്ന് സതീശൻ മറുപടി നൽകി.
വി.ഡി. സതീശൻ ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ ആളാണെന്നും അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ചെന്നും എം.ബി. രാജേഷ് ആരോപിച്ചു. രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ അധിക്ഷേപങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിലെ സമരം കനഗോലു പ്ലാൻ ചെയ്തതാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.
സഭയിലെ പ്രതിഷേധങ്ങൾ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെ സതീശൻ രൂക്ഷമായി വിമർശിച്ചു. വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

