തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold theft case, ED haven’t accepted SIT’s documents)
ശ്രീകോവിൽ കട്ടിളപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പോറ്റി ജാമ്യം തേടുന്നത്. ദ്വാരപാലക ശില്പ കേസിലെന്നപോലെ ഈ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
കോടതി അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി, ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നതോടെ അദ്ദേഹത്തെ നേരിട്ട് ചോദ്യം ചെയ്തേക്കും. പോറ്റി നടത്തുന്ന വെളിപ്പെടുത്തലുകൾ നിർണ്ണായകമാകും. മറ്റു പ്രതികൾക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

