തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയുമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.(Chief Minister to present resolution today in Kerala Assembly Session)
പ്രതിഷേധം കനക്കുന്നതിനിടെ എം.എൽ.എ അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് സഭയെ സ്തംഭിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഇത് തടഞ്ഞതോടെ സഭയിൽ വലിയ ഉന്തും തള്ളുമുണ്ടായി. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തി. ഇതേത്തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സഭയ്ക്കുള്ളിൽ പ്രതിപക്ഷം പാരഡി ഗാനങ്ങൾ പാടി പ്രതിഷേധിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഇതിന് മറുപടിയായി മന്ത്രി വി. ശിവൻകുട്ടി ഉന്നയിച്ച ചില പരാമർശങ്ങൾ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിന് കാരണമായി.
ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയ ശേഷം ബജറ്റ് നിയമസഭ പാസാക്കും. ഇതിനു പുറമെ, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും.

