മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ തൊണ്ണൂറുകളിൽ ഭീതി വിതച്ചിരുന്ന അധോലോക ഡോൺ ബാബ ഫർസാന്റെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ തോതിൽ പണവും ആയുധങ്ങളും പിടിച്ചെടുത്തു. ആറുമാസം മുൻപ് രോഗബാധിതനായി അന്തരിച്ച ഫർസാന്റെ ആഡംബര ബംഗ്ലാവിൽ നിന്നാണ് നിയമവിരുദ്ധമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയും ആയുധശേഖരവും കണ്ടെത്തിയത് (Baba Farzan Raid). ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഫർസാന്റെ രണ്ടാം ഭാര്യ ഷീല ഗണപത്റാവു സാൽവെ (52) സ്ഥലത്തുണ്ടായിരുന്നു.
റെയ്ഡിൽ കണക്കിൽപ്പെടാത്ത 5,26,29,560 രൂപയാണ് പോലീസ് പിടിച്ചെടുത്തത്. ഇതിനായി അഞ്ച് കറൻസി എണ്ണുന്ന യന്ത്രങ്ങൾ വേണ്ടിവന്നു. പണത്തിന് പുറമെ 5,50,000 രൂപ വിലമതിക്കുന്ന വലിയ ആയുധശേഖരവും കണ്ടെത്തി. ഇതിൽ രണ്ട് പിസ്റ്റളുകൾ, നാല് റൈഫിളുകൾ, 12-ബോർ റൈഫിളുകൾ, എയർ ഗണ്ണുകൾ, വാൾ, കഠാരകൾ, വിവിധ തരം കത്തികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 21 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണാഭരണങ്ങളും എട്ടു ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങളും വിദേശ മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.
ആരാണ് ബാബ ഫർസാൻ?
1990-കളിൽ ഛത്രപതി സംഭാജിനഗറിൽ അധോലോക പ്രവർത്തനങ്ങളിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും കുപ്രസിദ്ധനായിരുന്ന വ്യക്തിയാണ് ബാബ ഫർസാൻ. എൺപതുകളിലും തൊണ്ണൂറുകളിലും ലേബർ യൂണിയൻ പ്രസിഡന്റായിരുന്ന ഇയാൾ, പിന്നീട് ഭൂമി തർക്കങ്ങൾ, മോഷണം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ ആറുമാസം മുൻപാണ് ഇയാൾ മരിച്ചത്.
റെയ്ഡിൽ കണ്ടെത്തിയ രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, ബെനാമി സ്വത്തുക്കൾ എന്നിവ പരിശോധിക്കുന്നതിലൂടെ തൊണ്ണൂറുകളിലെ പല പഴയ ക്രിമിനൽ കേസുകളിലേക്കും അന്വേഷണം നീളുമെന്ന് പോലീസ് അറിയിച്ചു. ചില ആയുധങ്ങൾക്ക് കൃത്യമായ ലൈസൻസ് ഉണ്ടെങ്കിലും, ഒരു പിസ്റ്റളിന് ലൈസൻസ് രേഖകൾ കണ്ടെത്താനായിട്ടില്ല. ഇതെല്ലാം പോലീസ് കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും.
Summary: Police conducted a major raid on the home of the late Maharashtra underworld don, Baba Farzan, uncovering over Rs 5.26 crore in cash, a large cache of illegal weapons, gold, and silver. The operation, launched six months after Farzan’s death, aims to investigate his long-standing criminal network and potential links to unsolved cases from the 1990s.

