അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ, ബദരീനാഥ് ധാമിലെ കാണിക്കയിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. (Badrinath Temple Donation Theft Allegations)
ഭൈരവ് സേന എന്ന സംഘടനയാണ് ബദരീനാഥ് ധാമിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ക്ഷേത്ര സമിതി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഇവർ പരാതി ഉന്നയിച്ചു. എന്നാൽ ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് എന്ന രീതിയിൽ പ്രചരിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ സമിതിയിലെ ഒരു സാധാരണ സർക്കാർ ജീവനക്കാരനാണെന്നും, മുൻ ചെയർമാൻമാരുടെ കാലത്തും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും BKTC പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചെങ്കിലും വ്യക്തത കുറവായതിനാൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ ഒരു ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശ്രീ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ആക്ട്, 1939 പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും സിഇഒ സോഹൻ സിംഗ് രംഗാദ് അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാൽ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Summary: The Badrinath-Kedarnath Temple Committee (BKTC) has ordered an internal inquiry following allegations of financial irregularities and embezzlement concerning offerings at Badrinath Dham. BKTC President Hemant Dwivedi has dismissed claims regarding a specific staff member’s role while emphasizing that a thorough investigation will be conducted based on evidence and employee statements. The committee has urged the public to avoid spreading unsubstantiated rumors, stressing the sensitivity of the issue for millions of devotees.

