മുംബൈ: വാരാന്ത്യത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.(Mumbai on red alert as heavy rain disrupts city life and claims five lives in Maharashtra)
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും 100 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. ബാന്ദ്ര, പരേൽ, മാട്ടുംഗ, വിക്രോളി, ഘാട്കോപ്പർ തുടങ്ങിയ മേഖലകളിൽ കനത്ത മഴ രേഖപ്പെടുത്തി. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക്കൽ ട്രെയിൻ സർവീസുകൾ വൈകുന്നുണ്ട്. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.
മഹാരാഷ്ട്രയിലുടനീളം മഴക്കെടുതികളിൽ ഇതുവരെ അഞ്ച് പേർ മരിച്ചു. മുംബൈയിൽ മൂന്ന് പേരും പൂനെ, താനെ എന്നിവിടങ്ങളിൽ ഓരോരുത്തരും വീതമാണ് മരിച്ചത്. മരം വീണും, അഴുക്കുചാൽ മൻഹോളിൽ വീണും, ഷോക്കേറ്റും ആണ് മരണം സംഭവിച്ചിരിക്കുന്നത്. നവി മുംബൈയിൽ വെള്ളക്കെട്ടിലൂടെ നടന്നുപോയ വിദ്യാർത്ഥികൾക്ക് ഷോക്കേറ്റ സംഭവവുമുണ്ടായി. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ബി.എം.സി നിർദ്ദേശിച്ചു. പൂനെ, താനെ തുടങ്ങിയ നഗരങ്ങളിലും കനത്ത മഴയും ട്രാഫിക് ബ്ലോക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Summary
Mumbai is on red alert as the India Meteorological Department forecasts intensified rainfall over the weekend, with heavy showers already causing waterlogging across the city and its suburbs. The BMC has ordered schools and colleges to close for the afternoon session. Tragically, five rain-related deaths have been reported across Maharashtra—three in Mumbai and one each in Pune and Thane—due to incidents including tree collapses, falls into open manholes, and electrocution.

