തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.(Sabarimala gold theft case, Draft charge sheet ready)
കേസിലെ മുഖ്യസാക്ഷികളായ ജ്വല്ലറി ജീവനക്കാരൻ കൽപേഷ് ഉൾപ്പെടെയുള്ളവർ കോടതിയിൽ രഹസ്യമൊഴി നൽകി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നിന്നും സ്വർണം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചുനൽകിയത് കൽപേഷാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ ചിലരെ മാപ്പുസാക്ഷികളാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളെയും സാക്ഷികളാക്കിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഇതിൽ കേസിനെ സംബന്ധിക്കുന്ന കൂടുതൽ നിർണ്ണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
പ്രതികൾ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വീഴ്ച കാരണമാണ് മുൻ ഉദ്യോഗസ്ഥരടക്കമുള്ള പ്രതികൾക്ക് ഓരോരുത്തരായി സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

