കൊച്ചി: ലോക ചെസ്സ് വേദിയിൽ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയർത്തി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ് (Divi Bijesh). ജോർജിയയിലെ ബത്തൂമിയിൽ നടന്ന ഫിഡെ (FIDE) അണ്ടർ-12 ഗേൾസ് വേൾഡ് കപ്പ് 2026-ൽ കിരീടം ചൂടിയാണ് ഈ കൊച്ചു മിടുക്കി ചരിത്രം കുറിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊണ്ണൂറോളം പ്രമുഖ ബാലതാരങ്ങൾ പങ്കെടുത്ത കടുത്ത പോരാട്ടത്തിനൊടുവിലാണ് ദിവി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
ആകെ നടന്ന 11 റൗണ്ടുകളിൽ നിന്ന് 9 പോയിന്റുകൾ നേടിയാണ് ദിവി ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചത്. ഏഴാം റൗണ്ട് മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ താരം അവസാന റൗണ്ടിൽ റഷ്യയുടെ ശക്തയായ എതിരാളി അലിസ യങ്കറിനെതിരെ സമനില പിടിച്ചതോടെയാണ് ലോകകിരീടത്തിൽ മുത്തമിട്ടത്.
തുടർച്ചയായ വിജയങ്ങളിലൂടെ ചെസ്സ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ദിവി. 2025-ൽ ഫിഡെ അണ്ടർ-10 ഗേൾസ് വേൾഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, അതേവർഷത്തെ ലോക അണ്ടർ-10 റാപ്പിഡ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ദിവിയുടെ അക്കൗണ്ടിലെത്തുന്ന മൂന്നാമത്തെ ലോക കിരീടമാണിത്. ഈ തകർപ്പൻ വിജയത്തോടെ, വരാനിരിക്കുന്ന നവംബറിൽ നടക്കുന്നതും ലോകത്തിലെ മികച്ച 8 താരങ്ങൾക്ക് മാത്രം മാറ്റുരയ്ക്കാൻ അവസരമുള്ളതുമായ ഫിഡെ വേൾഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ദിവി സ്വന്തമാക്കി.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ (WCM) പദവി അലങ്കരിക്കുന്ന ദിവി, ഇതുവരെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്കായി 25 മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്. ഇതിൽ 13 എണ്ണവും സ്വർണ്ണമെഡലുകളാണ് എന്നത് ഈ പന്ത്രണ്ടുകാരിയുടെ കളിമികവിന്റെ ആഴം വ്യക്തമാക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ ബിജേഷിന്റെയും പ്രഭയുടെയും മകളായ ദിവി, നിലവിൽ അലൻ ഫെൽമാൻ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെസ്സ് താരം കൂടിയായ ദേവ്നാഥ് സഹോദരനാണ്. ‘ചോള ചെസ്സ്’ പദ്ധതിയുടെ പിന്തുണയോടെ, തിരുവനന്തപുരം മാസ്റ്റേഴ്സ് ചെസ്സ് അക്കാദമിയിലെ മുഖ്യ പരിശീലകൻ ശ്രീജിത്ത് ജി.എസിന്റെ കീഴിലാണ് ദിവി ലോകചാമ്പ്യൻപട്ടത്തിലേക്കുള്ള ചുവടുകൾ കൃത്യമായി പരിശീലിച്ചതും ഈ സ്വപ്നനേട്ടത്തിൽ എത്തിയതും.
Story Summary:
Thiruvananthapuram native Divi Bijesh created history by winning the FIDE Under-12 Girls World Cup 2026 held in Batumi, Georgia. This marks her third world title within two years, securing her spot as the first player to qualify for the prestigious FIDE World Cadet Championship in November.

