ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2018-ൽ ഝാബുവയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിൽ കാർത്തികേയ സിംഗിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്. ഈ പരാമർശം തന്റെ സൽപ്പേരിനെ ബാധിച്ചുവെന്ന് കാണിച്ച് കാർത്തികേയ സിംഗ് ഭോപ്പാലിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിൽ പരാതി നൽകിയിരുന്നു.(Rahul Gandhi Expresses Regret In Defamation Case Filed By Kartikeya Singh)
ഈ കേസിൽ വിചാരണക്കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചതിനെത്തുടർന്ന്, നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാമർശം കാർത്തികേയ സിംഗിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും, വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് പ്രമോദ് കുമാർ അഗർവാൾ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഈ നടപടിക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയ ശേഷം പിന്നീട് മാപ്പുപറയുന്നത് രാഹുൽ ഗാന്ധിയുടെ പതിവ് ശൈലിയാണെന്നും, ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് അദ്ദേഹം പെരുമാറുന്നതെന്നും മാളവ്യ എക്സിൽ കുറിച്ചു.
Story Summary
Congress leader Rahul Gandhi has expressed regret before the Madhya Pradesh High Court in a defamation case filed by Kartikeya Singh, son of Union Minister Shivraj Singh Chouhan, regarding a 2018 election rally remark. While Gandhi’s counsel clarified that the statement was not intended for the complainant, BJP IT cell head Amit Malviya criticized the move as part of a recurring pattern of irresponsible accusations followed by apologies.

