ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ഏകോപിത ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(Balochistan terror attack, India rejects Pakistan’s allegations)
അതിർത്തിക്കുള്ളിലെ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോഴെല്ലാം ഇന്ത്യയെ പ്രതിക്കൂട്ടിലാക്കുന്നത് പാകിസ്താന്റെ പതിവ് തന്ത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബലൂചിസ്ഥാനിൽ പാകിസ്താൻ നടത്തുന്ന അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ചരിത്രം ലോകത്തിന് അറിയാം. കുറ്റപ്പെടുത്തലുകൾക്ക് പകരം ആ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാനാണ് പാക് ഭരണകൂടം ശ്രമിക്കേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്ത ഈ ആക്രമണ പരമ്പരയിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ‘ഹെറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ട ഓപ്പറേഷനിലൂടെ ക്വെറ്റ, ഗ്വാഡർ, നോഷ്കി തുടങ്ങി വിവിധ ജില്ലകളിൽ ഒരേ സമയമാണ് ഭീകരർ വെടിയുതിർത്തത്. ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, സുരക്ഷാ സേനയുടെ ആസ്ഥാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച ഭീകരർ നഗരങ്ങളിലെ റോഡുകളും ഉപരോധിച്ചു.



