അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കും. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസിൽ, പി.എം.ഒയുടെ അനുമതിക്ക് ശേഷമേ തുടർ നിയമനടപടികൾ ആരംഭിക്കൂ.(Ayodhya Ram Mandir Donation Scam Investigation Reaches Final Stages)
ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങൾ നേരിട്ട് നടത്തിയിരുന്ന ദൈനംദിന ഭരണച്ചുമതലകൾ ഇപ്പോൾ അയോധ്യ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു. ട്രസ്റ്റ് അംഗങ്ങളുടെ ഭരണപരമായ അധികാരം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചതോടെ ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്യുന്നതിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
ടേബിളുകളിൽ നിന്ന് മാറി, തറയിൽ മാറ്റുകൾ വിരിച്ചാണ് ഇപ്പോൾ പണം എണ്ണുന്നത്. ജീവനക്കാർക്ക് കർശനമായ പരിശോധനയും ഉണ്ടാകും. പണം എണ്ണുന്നത് വീഡിയോയിൽ പകർത്തുന്നത് നിർബന്ധമാക്കി. പഴയ ജീവനക്കാരെയും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെയും മാറ്റി, വിശ്വാസയോഗ്യരായ 40 വോളന്റിയർമാരെ ചുമതലപ്പെടുത്തി. ആറ് പുതിയ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു.
ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി ഡോ. അനിൽ മിശ്ര, ക്ഷണിതാവ് ഗോപാൽ റാവു എന്നിവരെ ദൈനംദിന ഭരണപരമായ തീരുമാനങ്ങളിൽ നിന്ന് മാറ്റിനിർത്തി. എസ്.ഐ.ടി റിപ്പോർട്ടിനെ മൂന്നായി തിരിച്ചിരിക്കുന്നു. ക്രിമിനൽ അന്വേഷണം, ജീവനക്കാരുടെയോ ട്രസ്റ്റിമാരുടെയോ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ, പണമോ സ്വർണ്ണമോ കാണാതായ സംഭവങ്ങൾ എന്നിവ പരിശോധിക്കുന്നു. സാമ്പത്തിക ഓഡിറ്റ്, സംഭാവനകൾ, ബാങ്ക് ഇടപാടുകൾ, ടെൻഡറുകൾ, ഭൂമി ഇടപാടുകൾ എന്നിവ ഓഡിറ്റ് ചെയ്യുന്നു. പരിഷ്കരണ നിർദ്ദേശങ്ങൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ, ഭരണപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. അന്തിമ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ സമർപ്പിക്കും. അതിനുശേഷം കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റുകൾ നടക്കുകയും ചെയ്യും. നിലവിൽ എട്ട് ജീവനക്കാരടക്കം നിരവധി പേർ അന്വേഷണത്തിന്റെ നിഴലിലാണ്.
Story Summary
The SIT investigation into alleged donation misappropriations at the Ayodhya Ram Mandir is nearing completion, with the final report due in 15 days. Oversight of temple administration has been transferred to the District Magistrate, and several administrative reforms, including stricter donation counting procedures, have been implemented.

