ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman)
നേരത്തെ വിവാഹിതരായിരുന്ന പ്രീതിയും സുരേഷും കുറച്ചു വർഷങ്ങൾക്ക് മുൻപാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. പ്രീതിയെ വിവാഹം കഴിക്കുന്നതിനായി സുരേഷ് ഗുപ്ത നാല് മാസം മുൻപ് തന്റെ ഭാര്യയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് മുന്നോടിയായി ഋഷികേശിൽ ഒരു വീട് വേണമെന്ന പ്രീതിയുടെ വീട്ടുകാരുടെ ആവശ്യം തർക്കങ്ങൾക്ക് വഴിവെച്ചു.
വീട് വാങ്ങാനായി സുരേഷ് ഗുപ്ത ഹരിദ്വാറിലെ ലക്ഷ്സറിലുള്ള തന്റെ പൂർവ്വിക സ്വത്തുക്കൾ മുഴുവൻ 35 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ ഈ തുകയ്ക്ക് ഋഷികേശിൽ അനുയോജ്യമായ വീട് കണ്ടെത്താൻ കഴിയാതിരുന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഒരുവശത്ത് ഭാര്യയുമായുള്ള വിവാഹമോചനം വൈകുന്നതും മറുവശത്ത് സ്വത്ത് വിറ്റിട്ടും വീട് വാങ്ങാൻ കഴിയാത്തതും സുരേഷിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
ഈ തർക്കങ്ങൾ ഒടുവിൽ പ്രീതിയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രീതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് സുരേഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തു.



