തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ തള്ളപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോര് മുറുകുന്നു. വികസിത കേരളമെന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന ബിജെപി നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. ബജറ്റിലെ അവഗണന വരാനിരിക്കുന്ന നിയമസഭാ ബജറ്റ് ചർച്ചകളിലും പാർലമെന്റിലും പ്രധാന ആയുധമാക്കാനാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തീരുമാനം.(Kerala ignored in Union budget, BJP in defense)
കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ ലോക്സഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളോടുള്ള അവഗണനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന ചർച്ചയ്ക്ക് നാലാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.
കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജുകളോ എയിംസ് പോലുള്ള പദ്ധതികളോ പ്രഖ്യാപിക്കാത്തത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ‘വികസനം’ ചർച്ചയാക്കുമ്പോൾ കേന്ദ്രത്തിന്റെ ഈ നിലപാട് എങ്ങനെ വിശദീകരിക്കും എന്നതിലാണ് നേതാക്കളുടെ ആശങ്ക. എന്നാൽ, ധനമന്ത്രിയുടെ ബജറ്റ് മറുപടി പ്രസംഗത്തിൽ കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നേതാക്കൾ.
സംസ്ഥാന നിയമസഭയിൽ ഇന്ന് ആരംഭിക്കുന്ന ബജറ്റ് ചർച്ചയിൽ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ ശ്രമിക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു എന്ന ആരോപണം ചർച്ചകളിൽ സജീവമാകും.



