ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ സ്ഥിരതയാർജ്ജിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ‘യുവശക്തി’ ബജറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിൽ ഉൽപ്പാദന മേഖലയ്ക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ മുൻഗണന നൽകിയിട്ടുണ്ട്.(Union Budget 2026-27, Disappointment for Kerala)
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ പാത എന്നീ ആവശ്യങ്ങൾ ഇത്തവണയും അവഗണിക്കപ്പെട്ടു. രാജ്യം ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ അതിൽ ഒന്നിൽ പോലും കേരളമില്ല.
വിഴിഞ്ഞം – ചവറ തീരത്തെ ധാതുമണൽ ഖനനവും സംസ്കരണവും ലക്ഷ്യമിട്ട് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ഇടനാഴി. ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ വഴി ഉൽപ്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മാറ്റി നടാൻ സഹായം. ഒരു കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. സമുദ്ര ജൈവവൈവിധ്യത്തിനായി കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രങ്ങൾ. പുതിയ മൂന്ന് അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ.
പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ രാജ്യത്ത് നിലവിൽ വരും. വിദേശയാത്രയ്ക്കുള്ള ടി.സി.എസ് 5%-ൽ നിന്ന് 2% ആയി കുറച്ചു. വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതിയും 2 ശതമാനമാക്കി. അപകട നഷ്ടപരിഹാര തുകയെ ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ക്ലൗഡ് സർവീസുകൾക്കും ഡാറ്റാ സെന്ററുകൾക്കും 2047 വരെ നികുതിയിളവ്. നികുതി വെട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ. എന്നാൽ ചെറിയ പിഴവുകൾക്ക് പിഴ മാത്രം.
17 തരം കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി. പ്രമേഹ മരുന്നുകൾക്കും വില കുറയും. സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് റീജിയണൽ മെഡിക്കൽ ഹബുകൾ. യോഗ, വെൽനസ് മേഖലയിൽ ഒന്നര ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കും. കർഷകർക്കായി ‘ഭാരത് വിസ്താൻ’ എന്ന മൾട്ടി ലിംഗ്വൽ പോർട്ടലും എ.ഐ അധിഷ്ഠിത സഹായങ്ങളും. 2030-ഓടെ ഇന്ത്യൻ കശുവണ്ടിയെയും കൊക്കോയെയും ആഗോള പ്രീമിയം ബ്രാൻഡുകളാക്കും. ഖാദി പ്രോത്സാഹനത്തിന് ‘മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്’ പദ്ധതി.
സെമികണ്ടക്ടർ മിഷനായി 40,000 കോടി രൂപ വകയിരുത്തി. ആനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലയിൽ 2030-ഓടെ 2 മില്യൺ തൊഴിലവസരങ്ങൾ. 15,000 സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ. ഇന്ത്യയെ ബയോ ഫാർമ ആഗോള ഹബ്ബാക്കാൻ 10,000 കോടി. മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് കേരളത്തെ ഒഴിവാക്കിയുള്ള അതിവേഗ റെയിൽപ്പാതകൾ. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഗ്രാമീണ മേഖലകളിൽ ‘ഷീ മാർട്ടുകൾ’ എന്നിവയും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്.

