വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വെച്ച് നടന്ന യുഎഫ്‌സി മിക്സഡ് മാർഷൽ ആർട്സ് പരിപാടി അട്ടിമറിക്കാൻ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി എഫ്ബിഐ തകർത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ‘യുഎഫ്‌സി ഫ്രീഡം 250’ എന്ന പരിപാടിക്കിടെ ഡ്രോണുകളും സ്‌നൈപ്പർമാരെയും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു. (FBI Thwarts UFC Attack)
പരിപാടിയുടെ വടക്ക് ഭാഗത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയും, ഭയന്നോടുന്ന രാഷ്ട്രീയ നേതാക്കളെയും മറ്റ് സന്ദർശകരെയും മുൻകൂട്ടി തയ്യാറാക്കിയ സ്ഥലത്തുവെച്ച് സ്നിപ്പർമാർ വെടിവെച്ചു കൊല്ലുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുറമെ ഉന്നത റിപ്പബ്ലിക്കൻ നേതാക്കളും ഭരണകൂട ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പ്രതികൾ സർക്കാരിനെതിരായ ഗൂഢാലോചനകളിൽ വിശ്വസിക്കുന്നവരാണെന്നും, ജെഫ്രി എപ്‌സ്റ്റീൻ കേസിലെ അന്വേഷണ രേഖകളിലുള്ള അതൃപ്തിയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഓഹിയോ സ്വദേശിയായ 19-കാരൻ ടൈസൻ പ്രോപ്പർ എന്ന യുവാവിന്റെ അമ്മ നൽകിയ വിവരമാണ് ആക്രമണ പദ്ധതി തകർക്കാൻ അധികൃതരെ സഹായിച്ചത്. തന്റെ മകൻ അസ്വാഭാവികമായി ആയുധങ്ങൾ വാങ്ങുന്നതായും ചില സംശയാസ്പദമായ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നതായും അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചു. സംഭവത്തിൽ 23 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി അഞ്ച് പേരുടെ അറസ്റ്റ് മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗൂഢാലോചന, കൊലപാതക ശ്രമം, നിയമവിരുദ്ധമായ ആയുധശേഖരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Summary: The FBI has thwarted a sophisticated terror plot to attack a UFC event held at the White House, where President Donald Trump and senior Republican officials were in attendance. Five suspects, linked to anti-government conspiracy groups and motivated by grievances including the handling of the Jeffrey Epstein case, were arrested after a tip-off led authorities to uncover the plan involving explosive-laden drones and snipers.

