ഇറാനുമായുള്ള അമേരിക്കയുടെ സമാധാന കരാറും റഷ്യ-ഉക്രെയ്ൻ യുദ്ധവും പ്രധാന അജണ്ടയാക്കി ഫ്രാൻസിൽ ജി-7 ഉച്ചകോടിക്ക് തുടക്കമായി (G7 Summit 2026). സ്വിസ് അതിർത്തിക്കടുത്തുള്ള എവിയൻ-ലെ-ബെയിൻസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇറാനുമായുള്ള സമാധാന കരാർ എത്രയും വേഗം അന്തിമമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉച്ചകോടിയിൽ മറ്റ് നേതാക്കൾ സമ്മർദ്ദത്തിലാക്കിയേക്കും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും, അതുവഴി എണ്ണ വിതരണം പുനഃസ്ഥാപിക്കുന്നതും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമാണ്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചും, അതിന് ബദലായി മറ്റ് ഊർജ്ജ വിതരണ മാർഗങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിയിൽ വിശദമായ ചർച്ചകൾ നടക്കും. ഫ്രാൻസിന്റെയും യുകെയുടെയും നേതൃത്വത്തിൽ ഒരു സമുദ്ര സുരക്ഷാ ദൗത്യത്തിന് രൂപം നൽകുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വെള്ളിഴ്ച ജനീവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗിക കരാറിൽ ഒപ്പുവെക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കരാറിലൂടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുപ്രവർത്തിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ അതിഥികളായി പങ്കെടുക്കുന്നുണ്ട്.
അതേസമയം, ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തങ്ങളുടെ പഴയ നിർദ്ദേശങ്ങൾ റഷ്യയ്ക്ക് അനുകൂലമാണെന്ന വിമർശനങ്ങൾക്കിടെ, ട്രംപിനെ തിരുത്താൻ യൂറോപ്യൻ നേതാക്കൾ ശ്രമിക്കും. ഉക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി ഉച്ചകോടിയിലെ ആദ്യ സെഷനിൽ പങ്കെടുക്കുന്നുണ്ട്. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് സെലെൻസ്കി ആവർത്തിക്കുമ്പോഴും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചർച്ചകൾക്ക് വിമുഖത കാണിക്കുകയാണ്. റഷ്യയുടെ യുദ്ധ സമ്പദ്വ്യവസ്ഥ വലിയ സമ്മർദ്ദത്തിലാണെന്നും, അതിനാൽ തന്നെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
റഷ്യക്കെതിരായ ഉപരോധങ്ങൾ കടുപ്പിക്കാനും ഉക്രെയ്നുള്ള സൈനിക സഹായം വർദ്ധിപ്പിക്കാനും യൂറോപ്യൻ രാജ്യങ്ങൾ താല്പര്യപ്പെടുന്നു. ചർച്ചകൾ നടക്കാൻ തയ്യാറാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സമാധാനത്തിനായുള്ള നയതന്ത്ര ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന് യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കുമ്പോഴും, ഉക്രെയ്ൻ യുദ്ധത്തിൽ അന്തിമതീരുമാനം കൈവരിക്കാൻ ട്രംപ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Summary: Leaders of the G7 nations are meeting in Evian-les-Bains, France, to address critical global issues, primarily the U.S.-brokered interim peace deal with Iran and the ongoing Russia-Ukraine war. A key priority for the summit is finalizing the agreement to reopen the Strait of Hormuz, with France and the UK advocating for a maritime security mission to ensure stable energy transport.

