ചെന്നൈ: മുൻ സഖ്യകക്ഷിയായ രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ കടുത്ത വിമർശനവുമായി രംഗത്ത്. പ്രതിപക്ഷ ഐക്യം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും, അദ്ദേഹം രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ വിമർശിച്ചു (DMK Scathing Attack on Rahul Gandhi). ഡിഎംകെയുടെ ഐടി വിഭാഗം രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്ന് പരിഹസിക്കുകയും ചെയ്തു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച ശേഷം കോൺഗ്രസ് സഖ്യം വിട്ട് വിജയ് നയിക്കുന്ന ടിവികെ സർക്കാരിൽ പങ്കാളിയായതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്.
കോൺഗ്രസിന്റെ നിലപാടുകൾ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ബ്ലോക്കിന്റെ ഐക്യത്തെ ബാധിക്കുന്നുവെന്നാണ് മുരശൊലിയുടെ എഡിറ്റോറിയലിൽ ആരോപിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ബിജെപിയുമായുള്ള കോൺഗ്രസിന്റെ രഹസ്യബന്ധം എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സഖ്യകക്ഷികൾക്കിടയിൽ അവിശ്വാസമുണ്ടാക്കിയെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പല സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാൻ സജ്ജമായ സഖ്യകക്ഷികളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു.
തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റത്തെ ‘വഞ്ചന’യായാണ് ഡിഎംകെ കാണുന്നത്. ഡിഎംകെയുടെ പിന്തുണയോടെ ജയിച്ച ശേഷം മറ്റൊരു പക്ഷത്തേക്ക് കൂറുമാറിയത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അറിവോടെയാണെന്ന് മുരശൊലി ആരോപിക്കുന്നു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നത് വിരോധാഭാസമാണെന്നും, ‘അമൃതിന് പകരം വിഷം’ കുടയുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. എന്നാൽ, തമിഴ്നാട്ടിലെ ജനവിധി മാനിച്ചാണ് പാർട്ടി തീരുമാനങ്ങൾ എടുത്തതെന്നും, സഖ്യത്തെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ മറുപടി നൽകി.
Summary: The DMK has launched a scathing attack on Rahul Gandhi, labeling him “politically immature” and a “massive joke” via its official mouthpiece, Murasoli, and its IT wing. The friction stems from the Congress party’s decision to quit the DMK-led alliance in Tamil Nadu and join the coalition government led by Vijay’s TVK, despite having won five assembly seats as part of the DMK front.

