ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുണ്ടായ തീപിടുത്തം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ നടന്ന തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ, 17-കാരിയടക്കം നാലുപേരെ പോലീസ് പിടികൂടി. തീപിടുത്തം മനഃപൂർവ്വം നടത്തിയതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.(Delhi Fire, Four Including Minor Apprehended For Deadly Arson Attack In Delhi)
ജൂൺ 12 പുലർച്ചെ 2.20-ഓടെയാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ച തീ അഞ്ച് നിലകളിലേക്കും പടരുകയായിരുന്നു. പങ്കജ് പാണ്ഡെ, സഹോദരി സോണിയ, മുത്തശ്ശി സുശീല ദേവി എന്നിവരാണ് സംഭവത്തിൽ മരണപ്പെട്ടത്. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ തീപിടുത്തത്തിന് തൊട്ടുമുമ്പ് ഒരു സ്ത്രീ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തീപിടുത്തം ആസൂത്രിതമായ അട്ടിമറിയാണെന്ന് സ്ഥിരീകരിച്ചു. പിടികൂടിയവരിൽ ഒരാളായ 17-കാരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചന പുറത്തായത്. അഞ്ചാം നിലയിലെ താമസക്കാരനായ ദീപക്കുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിൽ. 27-കാരിയായ സരിതയാണ് പെൺകുട്ടിയെക്കൊണ്ട് സ്കൂട്ടറിന് തീ കൊളുത്തിച്ചത്. ഇതിനായി സരിത പെട്രോളും തീപ്പെട്ടിയും നൽകി. ഈ നീക്കത്തിന് പിന്നിൽ നിരഞ്ജൻ, രാജ്കുമാർ എന്നീ സഹോദരന്മാരുടെ ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തി. തുടക്കത്തിൽ അശ്രദ്ധമൂലമുള്ള അപകടമെന്ന് കരുതി രജിസ്റ്റർ ചെയ്ത കേസിൽ, ഇപ്പോൾ ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, തീവെപ്പ് എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary
Delhi Police have apprehended four individuals, including a 17-year-old girl, for the arson attack on a multi-storey building in Govindpuri that killed three people and injured eight others on June 12. Investigations revealed that the fire was a deliberate act of vengeance orchestrated by the accused over a monetary dispute with one of the building’s residents.

