അസംയിലെ ജോർഹട്ടിലെ റൗറിയ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ഗതാഗത വിമാനം ശനിയാഴ്ച തകർന്നുവീണതായി റിപ്പോർട്ട് ( Indian Air Force AN-32 Crash). ജോർഹട്ടിലെ തന്ത്രപ്രധാനമായ വ്യോമസേനാ താവളത്തിനുള്ളിൽ തന്നെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായി സംശയിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തക സംഘങ്ങളെ ഉടൻ വിന്യസിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.
വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ റൗറിയ എയർഫോഴ്സ് സ്റ്റേഷൻ, അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും വ്യോമപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന താവളമാണ്.
ഈ വർഷം ആദ്യം ജോർഹട്ട് എയർബേസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കാർബി ആംഗ്ലോങ് ജില്ലയിൽ പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകിഐ യുദ്ധവിമാനം തകർന്നുവീണ സംഭവത്തിന് പിന്നാലെയാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Summary: An Indian Air Force AN-32 transport aircraft crashed at Roureah Air Force Station in Assam’s Jorhat on Saturday. Initial reports suggest the pilot is feared dead, while information about other crew members is still awaited. Emergency response teams have reached the crash site, and the cause of the accident remains unknown. An investigation is expected to be launched into the incident.

