തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പേരാണ് വിവിധതരം പനിബാധയെ തുടർന്ന് ചികിത്സ തേടിയത് (Kerala Fever Cases). ഇന്നലെ മാത്രം 12,441 പേരാണ് പകർച്ചപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഇന്നലെ മാത്രം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം (1), കൊല്ലം (1), തൃശൂർ (2), മലപ്പുറം (3), കോഴിക്കോട് (4) ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്നലെ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ രണ്ട് പേരും, എറണാകുളത്ത് മൂന്ന് പേരും, തൃശൂരിൽ ഒരാളുമാണ് രോഗബാധിതരായത്.
പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്. ഇതിനിടെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് നിപ, ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Summary: Kerala is witnessing a sharp rise in infectious diseases, with more than 10,000 fever cases reported in the last five days. Shigella, dengue, chikungunya, hepatitis, West Nile fever, leptospirosis, and malaria cases have been reported across multiple districts. Amid growing criticism over disease control measures, Health Services Director Dr. K.J. Reena has been replaced, with Dr. V. Meenakshi taking charge temporarily.

