കൊഴിഞ്ഞാമ്പാറ: വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ ഭാര്യയെ ഒഴിവാക്കാൻ ക്രൂരമായ ചതിപ്രയോഗം നടത്തിയ ഭർത്താവ് അറസ്റ്റിൽ (Kozhinjampara Murder Case). മേനോൻപാറ സ്വദേശിനി ദീപിക (30) മരിച്ച സംഭവത്തിൽ ഭർത്താവ് ശിവാനന്ദനെയാണ് (41) പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത വിഷമത്തിൽ ദീപിക തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിവാനന്ദൻ ആദ്യം നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചികിത്സ നടത്തിയിട്ടും കുട്ടികളുണ്ടാകാത്ത മനോവിഷമത്തിലായിരുന്ന ദീപികയെ, ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് ശിവാനന്ദൻ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി രണ്ട് സാരികൾ ഉപയോഗിച്ച് കുടുക്കുകൾ തയ്യാറാക്കി. ദീപികയുടെ കഴുത്തിലുള്ള കുരുക്ക് മുറുകുന്ന തരത്തിലും എന്നാൽ തന്റെ കഴുത്തിലിട്ട കുരുക്ക് മുറുകാത്ത രീതിയിലുമാണ് ശിവാനന്ദൻ ക്രമീകരിച്ചിരുന്നത്. ദീപിക മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം കുരുക്കഴിച്ച് താഴെയിറക്കി നാട്ടുകാരോട് അപസ്മാരം വന്നതാണെന്ന് കള്ളം പറയുകയും ചെയ്തു. പിന്നീട് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് തൂങ്ങിമരണശ്രമമാണെന്ന് മൊഴി മാറ്റിയത്.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശിവാനന്ദനും ദീപികയും. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 27-നാണ് ദീപിക മരിച്ചത്. ശിവാനന്ദന്റെ പെരുമാറ്റത്തിലും മൊഴികളിലും തുടക്കം മുതലേ സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ദീപികയെ മനഃപൂർവം ഒഴിവാക്കാൻ ശിവാനന്ദൻ നടത്തിയ ആസൂത്രിതമായ നാടകമായിരുന്നു ഇതെന്നും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary
Sivanandan was arrested for the pre-planned murder of his wife, Deepika, by tricking her into a fake joint suicide pact over their childlessness. Investigations revealed that he designed a lethal noose for her while ensuring his own remained harmless, later staging it as a suicide attempt.



