ബോസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ന്റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ദേശീയ ടീമിന്റെ ജേഴ്സി ഡിസൈൻ മാറ്റാൻ ഹെയ്തിയോട് ഫിഫയുടെ നിർദേശം (Haiti Jersey Controversy). ജേഴ്സിയിൽ ഉൾപ്പെടുത്തിയിരുന്ന ചരിത്രപ്രസിദ്ധമായ 1803-ലെ വെർട്ടിയേഴ്‌സ് യുദ്ധത്തിന്റെ (Battle of Vertières) ചിത്രീകരണമാണ് വിവാദമായത്. ഹെയ്തിയുടെ സ്വാതന്ത്ര്യ സമര വിജയത്തെ പ്രതിനിധീകരിക്കുന്ന യുദ്ധരംഗവും ദേശീയ പതാകയും ഉൾപ്പെടുത്തിയ ഡിസൈൻ കഴിഞ്ഞ ദിവസങ്ങളിൽ പെറുവിനും ന്യൂസിലൻഡിനുമെതിരായ സന്നാഹ മത്സരങ്ങളിൽ താരങ്ങൾ ധരിച്ചിരുന്നു. എന്നാൽ ഫിഫയുടെ ഉപകരണ ചട്ടങ്ങൾ പ്രകാരം രാഷ്ട്രീയ, മതപരമോ വ്യക്തിപരമോ ആയ സന്ദേശങ്ങൾ ജേഴ്സികളിൽ ഉൾപ്പെടുത്താൻ പാടില്ല.
ജേഴ്സി നിർമ്മാതാക്കളായ സയേറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ, ഹെയ്തിയുടെ ഭാവി നിർമിക്കുന്ന ജനങ്ങൾക്ക് ആദരസൂചകമായാണ് ഈ ഡിസൈൻ തയ്യാറാക്കിയതെന്നും രാഷ്ട്രീയ സന്ദേശം നൽകുക എന്ന ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ചില ദൃശ്യ ഘടകങ്ങൾ ഫിഫയുടെ ചട്ടപ്രകാരം വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടാമെന്ന് വിലയിരുത്തിയ ഫിഫ, ഡിസൈനിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കമ്പനി ഫിഫയുടെ നിർദേശങ്ങൾ അനുസരിച്ച് ജേഴ്സി പരിഷ്‌കരിച്ചു.
52 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിലെത്തുന്ന ഹെയ്തി, ജൂൺ 13-ന് ബോസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ സ്കോട്ട്ലൻഡിനെ നേരിടും. തുടർന്ന് ബ്രസീൽ, മൊറോക്കോ ടീമുകൾക്കെതിരെയും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കും.
ഫിഫയുടെ തീരുമാനം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ചിലർ ഇത് ചരിത്രത്തെയും ദേശീയ പൈതൃകത്തെയും മാനിക്കാത്ത നടപടിയാണെന്ന് വിമർശിക്കുമ്പോൾ, മറ്റുചിലർ ഫിഫ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമാണെന്നാണ് അഭിപ്രായപ്പെടുന്നത്.
Summary: Haiti has been forced to modify its FIFA World Cup 2026 kit after FIFA objected to an illustration of the 1803 Battle of Vertières, a key event in Haiti’s independence struggle, featured on the jersey. FIFA stated that its equipment regulations prohibit political, religious, or personal messages on team kits. Manufacturer Saeta said the design was intended as a tribute to Haiti’s history rather than a political statement but complied with FIFA’s request. Haiti will begin its World Cup campaign against Scotland on June 13.

