തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം മാത്രം നിർബന്ധമാക്കിയ നിലവിലെ ചട്ടത്തിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (Kerala Tourist Bus Colour Rule Change). ടൂറിസ്റ്റ് ബസുകൾക്ക് വിവിധ നിറങ്ങൾ അനുവദിക്കണമെന്ന ശുപാർശ സർക്കാർ പരിഗണനയ്ക്കായി സമർപ്പിച്ചതായാണ് വിവരം. വെള്ള നിറം നിർബന്ധമാക്കിയതിനെതിരെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നടക്കം വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. നിലവിലെ നിയന്ത്രണം ടൂറിസ്റ്റ് വാഹനങ്ങളുടെ ആകർഷണീയതയെ ബാധിക്കുന്നുവെന്നും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.
എന്നാൽ ശുപാർശ പ്രാബല്യത്തിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തേണ്ടതുണ്ട്. സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ട ശേഷമേ നിറമാറ്റവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരൂ.
2022 ഒക്ടോബറിൽ പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ദാരുണ ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചതിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയത്. അപകടത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് ബസുകളിലെ ആകർഷക ഗ്രാഫിക്സുകളും ബഹുവർണ ചിത്രങ്ങളും മറ്റ് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കാൻ ഇടയാക്കുന്നുവെന്ന കണ്ടെത്തൽ പുറത്തുവന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാതാരങ്ങളുടെ ചിത്രങ്ങൾ, തിളക്കമേറിയ ഗ്രാഫിക്സ്, അമിത ലൈറ്റുകൾ, ഉയർന്ന ശബ്ദത്തിലുള്ള സ്പീക്കർ സംവിധാനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറ്റ് വാഹനയാത്രികർക്കും ഡ്രൈവർമാർക്കും എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുന്ന നിറമെന്ന നിലയിലാണ് വെള്ള നിറം തെരഞ്ഞെടുത്തത്. പുതിയ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് ടൂറിസ്റ്റ് ബസുകൾക്ക് കൂടുതൽ വൈവിധ്യമാർന്ന നിറങ്ങൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഇതോടെ ടൂറിസം മേഖലയിലെ വാഹനങ്ങൾക്ക് വീണ്ടും വർണാഭമായ രൂപഭംഗി കൈവരുമെന്ന പ്രതീക്ഷയിലാണ് ബസ് ഓപ്പറേറ്റർമാർ.
Summary: Kerala’s State Transport Authority has recommended relaxing the rule that mandates white colour for tourist buses. The proposal, submitted to the state government, seeks to allow multiple colours while maintaining safety regulations. The white-colour rule was introduced after the 2022 Vadakkencherry bus accident.

