കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ’ (Friday Film House fake casting call scam) പേരിൽ സിനിമാ മോഹികളെ ലക്ഷ്യമിട്ട് വ്യാജ കാസ്റ്റിംഗ് ഏജന്റുകൾ ലക്ഷങ്ങളുടെ പണം തട്ടുന്നതായി പരാതി. കമ്പനിയുടെ ഔദ്യോഗിക പേര് ദുരുപയോഗം ചെയ്തും വ്യാജ ഇമെയിൽ ഐഡികൾ നിർമ്മിച്ചും നടക്കുന്ന ഈ വലിയ തട്ടിപ്പിനെതിരെ സിനിമാ പ്രേമികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഉടമയും നടനുമായ വിജയ് ബാബു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക കാസ്റ്റിംഗ് പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പ്രധാനമായും ഇൻസ്റ്റാഗ്രാം വഴിയും വാട്‌സാപ്പ് വഴിയും സിനിമാ മോഹികളായ യുവതീ യുവാക്കളെ സമീപിക്കുന്നത്. ഓൺലൈൻ ഒഡിഷനിലൂടെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച ശേഷമാണ് ഇവർ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഷൂട്ടിംഗിനായുള്ള ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്ജ്, അഡ്വാൻസ് കാസ്റ്റിംഗ് കമ്മീഷൻ, പ്രൊഫൈൽ രജിസ്ട്രേഷൻ ഫീസ് എന്നീ പേരുകൾ പറഞ്ഞ് വലിയ തുകയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും ആവശ്യപ്പെടുന്നതെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ സംഘടിത തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രധാന വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും വിജയ് ബാബു ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ തങ്ങളെ ഫോണിലൂടെ ബന്ധപ്പെടുന്നതെന്ന് വഞ്ചിക്കപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ സിനിമകളുടെ കാസ്റ്റിംഗിനായി ഒരിക്കലും ആരോടും പണം ആവശ്യപ്പെടാറില്ലെന്നും, കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ വഞ്ചിച്ചവർക്കെതിരെ പോലീസിലും സൈബർ സെല്ലിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
Story Summary: Actor and producer Vijay Babu has warned aspiring actors against fake casting agents operating under the banner of his production house, Friday Film House. Fraudsters using fake email IDs are scamming people by claiming they have been selected through auditions and demanding money for flight tickets and casting commissions. Vijay Babu exposed the names used by the scammers—Dinesh Deenu and Madhavi—along with their phone numbers on Facebook, clarifying that Friday Film House never demands money for casting and has initiated legal action.

