തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാൻ ഇ. ശ്രീധരനെ ഏൽപ്പിച്ചതിനെക്കുറിച്ചോ കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ നിലവിൽ സർക്കാരിനുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.(Government has not received official notification about high-speed rail: Minister P Rajeev)
ഇ. ശ്രീധരനെ സ്പെഷ്യൽ ഓഫീസറോ പദ്ധതിയുടെ തലവനോ ആയി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കണം. അതിനുശേഷം മാത്രമേ സാങ്കേതികമായ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. സംസ്ഥാനത്ത് വേഗതയേറിയ റെയിൽ പാത വേണമെന്ന കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ചുള്ള അവ്യക്തത മാറേണ്ടതുണ്ട്.
മറ്റന്നാൾ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സാങ്കേതിക കാര്യങ്ങളിൽ വിശദമായ ചർച്ച നടത്താമെന്നാണ് സർക്കാർ കരുതുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി ആർ.ആർ.ടി.എസ് (RRTS) മാതൃകയിലുള്ള അതിവേഗ റെയിൽ പാത കേന്ദ്രം പരിഗണിക്കുന്നതായുള്ള സൂചനകൾക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം.



