അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ക്ഷേത്രത്തിൽ വൻതോതിൽ കൃത്രിമ നെയ്യ് വിതരണം ചെയ്തതിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി.(No beef tallow or lard in Tirupati laddu, CBI says synthetic material was used to mimic ghee)
2019 നും 2024 നും ഇടയിൽ ക്ഷേത്രത്തിന് വിതരണം ചെയ്ത നെയ്യിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടില്ല. ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് മൃഗക്കൊഴുപ്പല്ല, മറിച്ച് കൃത്രിമ നെയ്യാണ്. പാം ഓയിൽ, മറ്റ് വെജിറ്റബിൾ എണ്ണകൾ എന്നിവയ്ക്കൊപ്പം ചില രാസപദാർത്ഥങ്ങൾ ചേർത്താണ് ഈ നെയ്യ് നിർമ്മിച്ചത്. പശുവിൻ നെയ്യിന്റെ നിറവും മണവും ലഭിക്കാൻ കൃത്രിമമായ എസ്സൻസുകൾ ഉപയോഗിച്ചു.
മൂന്ന് വർഷത്തിനിടെ 250 കോടി രൂപ വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യ് ക്ഷേത്രത്തിലേക്ക് വാങ്ങിക്കൂട്ടി. ഇത് വഴി വൻ സാമ്പത്തിക ലാഭം പ്രതികൾ ഉണ്ടാക്കി. നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 36 പ്രതികളാണുള്ളത്.



