ഗയ: ബിഹാറിലെ ഗയയിൽ താമസിക്കുന്ന വികാസ് കുമാർ എന്ന യുവാവ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഉറക്കമുണർന്നത് അവിശ്വസനീയമായ ഒരു വാർത്തയുമായിട്ടായിരുന്നു. പ്ലംബർ ജോലി ചെയ്യുന്ന വികാസിന്റെ ബാങ്ക് അക്കൗണ്ടിൽ ഒറ്റരാത്രി കൊണ്ട് എത്തിയത് 294.80 കോടി രൂപ! അക്കൗണ്ടിൽ 113 രൂപ മാത്രം ബാക്കിയുണ്ടെന്ന് കരുതി ഉറങ്ങാൻ കിടന്ന വികാസ്, ബാങ്ക് നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് ഇത്രയും വലിയ തുക അക്കൗണ്ടിലുള്ളതായി അറിഞ്ഞത്.(Plumber In Bihar Finds 294 Crore Rupees In Bank Account)
ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലാണ് പണം എത്തിയത്. ആദ്യം 94 കോടി രൂപയും പിന്നാലെ 294.80 കോടി രൂപയുമായി ബാലൻസ് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി വികാസ് ഉപയോഗിക്കുന്ന ഈ അക്കൗണ്ടിൽ പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകൾ മാത്രമാണ് മുൻപ് നടന്നിട്ടുള്ളത്.
അസ്വഭാവികമായ തുക അക്കൗണ്ടിലെത്തിയതോടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ വികാസ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബാങ്ക് രേഖകളും സെർവർ ലോഗുകളും ട്രാൻസാക്ഷൻ ഐഡികളും പരിശോധിച്ചുവരികയാണ്. ഈ പണം തന്റേതല്ലെന്നും, ജോലിയിൽ നിന്നുള്ള വരുമാനത്തിനപ്പുറം ഇത്ര വലിയ തുക തന്റെ അക്കൗണ്ടിൽ വന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും വികാസ് വ്യക്തമാക്കി.
തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതികമായ പിഴവാണോ അതോ സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്നതാണ് ഇപ്പോൾ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അക്കൗണ്ടിലെ തുക ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വികാസ്, ബാങ്ക് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് അഭ്യർത്ഥിക്കുന്നത്.
Story Summary
A plumber from Gaya, Bihar, was shocked to find over 294 crore rupees in his Jio Payments Bank account, which previously held only 113 rupees. Vikas Kumar reported the incident to the police, suspecting either a technical glitch or cyber fraud. Authorities are currently investigating the bank records and server logs to trace the source of the funds.

