കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിനെ പിടിച്ചുലച്ച ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലൂടെ പയ്യന്നൂരിലെ പാർട്ടി സംവിധാനത്തെ മധുസൂദനൻ എങ്ങനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടുന്നു.(Created small groups in the party, states V. Kunhikrishnan’s book)
2005-ൽ ഏരിയ സെക്രട്ടറിയായതു മുതൽ മധുസൂദനൻ പാർട്ടിയിൽ സ്വന്തം നിലയ്ക്ക് ‘ചെറുഗ്രൂപ്പുകൾ’ ഉണ്ടാക്കാൻ തുടങ്ങിയെന്ന് പുസ്തകം ആരോപിക്കുന്നു. പയ്യന്നൂരിലെ പാർട്ടിയെ പൂർണ്ണമായും കൈപ്പിടിയിലൊതുക്കാനായിരുന്നു ഈ നീക്കം.
ഒരു കമ്യൂണിസ്റ്റ് നേതാവിനേക്കാൾ ഉപരി ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് മധുസൂദനൻ സ്വീകരിച്ചത്. തനിക്ക് മുകളിലേക്ക് മറ്റാരും വളരാൻ പാടില്ലെന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ‘പാർട്ടി ഏരിയ കമ്മിറ്റി’ എന്ന അധ്യായത്തിൽ കുഞ്ഞികൃഷ്ണൻ വിവരിക്കുന്നു.
സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകുന്നത് പാർട്ടിയല്ല, മറിച്ച് താനാണെന്ന ബോധം അണികളിൽ വളർത്താൻ ശ്രമിച്ചു. ഇതിനായി ഒരു വിഭാഗം ആശ്രിതരെ അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്തു. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ വ്യാപക ക്രമക്കേട് നടന്നതായും, കെട്ടിട നിർമ്മാണത്തിനായി വ്യാജ രസീതുകൾ നിർമ്മിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.



