മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന വൻ പ്രതിഷേധത്തിന് പിന്തുണയേറുന്നു (CJP Protest Jantar Mantar). അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’ ജന്തർ മന്ദിറിൽ നടത്തുന്ന സമരത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, പ്രശസ്ത നടൻ പ്രകാശ് രാജ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ എന്നിവർ പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി ജൂൺ 5-നകം രാജിവെച്ചില്ലെങ്കിൽ ജൂൺ 6-ന് നടക്കുന്ന പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ തകർച്ചയിലും പരിഷ്കരണങ്ങളിലെ പാളിച്ചകളിലും പ്രതിഷേധിച്ചാണ് താൻ സമരത്തിന്റെ ഭാഗമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സിനിമ ഷൂട്ടിങ് തിരക്കുകൾക്കിടയിലും ജൂൺ 6-ന് ഡൽഹിയിലെത്താൻ പരമാവധി ശ്രമിക്കുമെന്നും യുവാക്കൾ കൂട്ടത്തോടെ സമരത്തിൽ പങ്കെടുക്കണമെന്നും നടൻ പ്രകാശ് രാജ് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഭരണപരമായ പരാജയത്തെയും മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മയെയും ആദിത്യ താക്കറെയും രൂക്ഷമായി വിമർശിച്ചു.
അമേരിക്കയിലായിരുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സമരത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ചു കഴിഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവാക്കളുടെ നേതൃത്വത്തിൽ ഈ സോഷ്യൽ മീഡിയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവർക്ക് പുറമെ പ്രമുഖ കർഷക നേതാവ് ഗുർനാം സിംഗ് ചാരുണിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Prominent figures including activist Sonam Wangchuk, actor Prakash Raj, and politician Aaditya Thackeray have extended their support to Abhijeet Dipke’s CJP protest in Delhi. The demonstration at Jantar Mantar demands the resignation of Education Minister Dharmendra Pradhan over the NEET-UG 2026 paper leak controversy.

