തൃശൂർ: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു (Shone George on CMRL Appeal). കേസിൽ പുതുതായി ഇനി തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തിരിമറി നടത്തിയെന്നും, ഇതിനായി അടച്ച ജിഎസ്ടിയുടെ ഇൻവോയ്സ് വ്യാജമാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി. നൽകാത്ത സേവനത്തിനാണ് ഇവിടെ ഇൻവോയ്സ് ഉണ്ടാക്കിയതെന്നും ജിഎസ്ടി തട്ടിപ്പ് നടന്നതിനാൽ സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയെ സമീപിക്കാനായി ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യവും കോടതി നിരസിച്ചു. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നടന്ന ക്രിമിനൽ കുറ്റത്തിന് ആർക്കും ഇമ്യൂണിറ്റി ഇല്ലെന്നും, ഈ ഇടപാടിൽ വീണ ഇടനിലക്കാരി മാത്രമാണെന്നും യഥാർത്ഥ പ്രതി പിണറായി വിജയനാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
Summary: BJP leader Shone George reacted to the Kerala High Court’s verdict allowing the Enforcement Directorate (ED) to continue its probe into the monthly payoff case, stating that the judgment proves the Indian legal system cannot be bought. The High Court dismissed the petition filed by CMRL MD Sasidharan Kartha and five officials, who argued that the central agency’s investigation violated their fundamental rights.

