പൂനെ: പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ പൂനെ കാമ്പസിൽ ജോലി ചെയ്തിരുന്ന മുൻ വനിതാ ജീവനക്കാരി തന്റെ വനിതാ മേലധികാരിക്കെതിരെ ഗുരുതരമായ മതപീഡന, നിർബന്ധിത മതപരിവർത്തന ആരോപണങ്ങളുമായി രംഗത്ത് (Wipro Pune Religious Conversion Case). തന്റെ മതവിശ്വാസങ്ങളുടെ പേരിൽ സീനിയർ മാനേജർമാരിൽ നിന്നും ടീം ലീഡർമാരിൽ നിന്നും നിരന്തരമായ മാനസിക പീഡനം നേരിടേണ്ടി വന്നതായും ഇസ്‌ലാം മതം സ്വീകരിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായതായും യുവതി പരാതിപ്പെട്ടു. പീഡനം സഹിക്കവയ്യാതെ ജോലി രാജിവെക്കേണ്ടി വന്ന യുവതി, നിലവിൽ പൂനെ പോലീസിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് മാനേജരായ വനിതാ ബോസിനെതിരെയാണ് ഹിഞ്ചേവാഡി പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം മാറാനുള്ള നിർദ്ദേശത്തെ എതിർത്തതോടെ ജോലിസ്ഥലത്തെ പീഡനം രൂക്ഷമായെന്നും, മോശം പെർഫോമൻസ് റിവ്യൂ നൽകി ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മാനേജർ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് യുവതി നിയമപോരാട്ടത്തിലേക്ക് കടന്നത്. സംഭവത്തിൽ പൂനെ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ അന്തസ്സിനും അവകാശങ്ങൾക്കും വിപ്രോ പരമപ്രാധാന്യം നൽകുന്നുണ്ടെന്നും, പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിപ്രോ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വർഷം ആദ്യം നാസിക്കിലെ ടിസിഎസ് കേന്ദ്രത്തിലും സമാനമായ നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Summary: A former female employee of Wipro’s Pune campus has filed a police complaint against her Bengaluru-based female boss, alleging workplace discrimination and forced religious conversion. The complainant stated that she faced severe psychological pressure from senior leaders to convert to Islam, and when she resisted, she was threatened with a poor performance review and termination, forcing her to resign. While Pune Police have initiated an investigation into the matter, Wipro issued a statement emphasizing its zero-tolerance policy toward harassment and confirmed full cooperation with the authorities.

