ലഖ്‌നൗ: ആത്മീയ ഗുരു ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത 29-കാരനായ ഐഐടി ബിരുദധാരിയെ ഉത്തർപ്രദേശിലെ മഥുരയിൽ പൊലീസ് അറസ്റ്റ് ചെയ്തു ( IIT Graduate Fake Spiritual Guru). ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്രയാണ് പിടിയിലായത്. 2017-21 കാലഘട്ടത്തിൽ ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഇയാൾ ‘ആദികർത്ത നാരായൺ ദാസ്’ എന്ന വ്യാജപേരിലാണ് ആത്മീയ തട്ടിപ്പ് നടത്തിവന്നത്. ഛത്തീസ്ഗഡ് സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഥുര പൊലീസ് ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി മഥുരയിലെ രാധാകുഞ്ച് മേഖലയിൽ താമസിച്ചിരുന്ന അഭിഷേക് മിശ്ര ഒരു കഥാപ്രസംഗകനായിട്ടാണ് സ്വയം അവതരിപ്പിച്ചിരുന്നത്. അനുയായികളെ ആകർഷിക്കുന്നതിനായി ‘രാധാ കൃപ അമൃത’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും ഇയാൾ പ്രഭാഷണങ്ങൾ നടത്തിവന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ലിങ്ക്ഡ്ഇൻ വഴിയും ഉയർന്ന വിദ്യാഭ്യാസമുള്ള, പ്രത്യേകിച്ച് എൻജിനീയറിങ് പശ്ചാത്തലമുള്ള യുവതികളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പ്രഭാഷണങ്ങളിലൂടെ യുവതികളെ സ്വാധീനിച്ച് കുടുംബാംഗങ്ങളുമായുള്ള ബന്ധം വേർപെടുത്താൻ പ്രേരിപ്പിക്കുകയും മഥുരയിലെ തന്റെ വീട്ടിലേക്ക് താമസം മാറ്റാൻ ഇയാൾ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.
യുവതികളെ പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാക്കിയ ശേഷം ‘ഗന്ധർവ്വ വിവാഹം’ എന്ന പേരിൽ പവിത്രമായ ആചാരമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്. പ്രസാദം എന്ന വ്യാജേന മയക്കുമരുന്ന് കലർത്തിയ പാൽ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഒട്ടനവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ മുൻപ് ഇരുപത്തിനാലോളം യുവാക്കളും യുവതികളും ഒരുമിച്ച് താമസിച്ചിരുന്നതായും ഇയാളുടെ സ്വഭാവദൂഷ്യം കാരണം സ്വന്തം അമ്മ പോലും പിന്നീട് ഈ വീട് വിട്ടുപോയതായും പൊലീസ് വ്യക്തമാക്കുന്നു. സമാനമായ രീതിയിൽ എത്ര യുവതികൾ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് കണ്ടെത്താൻ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A 29-year-old IIT Roorkee graduate named Abhishek Mishra was arrested in Mathura for operating a fake spiritual cult and sexually exploiting young women. Operating under the alias “Adikarta Narayan Das,” he used a YouTube channel to target educated women, isolating them from their families before assaulting them under the pretext of traditional rituals. The police registered a case of rape following a complaint from a victim and are currently investigating the full scale of the exploitation.

