മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള ചർച്ചകൾ ഊർജ്ജിതമായി. പാർട്ടിയെ നയിക്കാൻ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മുൻനിരയിലേക്ക് വരണമെന്നാണ് മുതിർന്ന നേതാക്കളുടെ പൊതുവികാരം.(Ajit Pawar’s unexpected demise, Demand that Sunetra Pawar contest from Baramati)
എൻസിപിയിലെ മുതിർന്ന നേതാക്കൾ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ ഭാവിയും ബാരാമതിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായി. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് നേതാക്കൾ മുന്നോട്ടുവെച്ചിരിക്കുന്നത്. അജിത് പവാറിന്റെ വിയോഗത്തോടെ ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ സുനേത്ര പവാർ ജനവിധി തേടണം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഭരണത്തിലും പാർട്ടിക്കുള്ളിലും സജീവമാകണമെന്ന സമ്മർദ്ദവും സുനേത്ര പവാറിന് മേലുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എൻസിപി സംസ്ഥാന നേതൃയോഗം ചേരും. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കും. അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന തുടരുകയാണ്. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ തുടരാൻ തീരുമാനം. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻസിപി വീണ്ടും ഒന്നാകാനുള്ള നീക്കങ്ങൾ അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സജീവമാകും.
ലയനത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ഫെബ്രുവരി എട്ടിന് പാർട്ടിയുടെ ഇരു വിഭാഗങ്ങളും ഔദ്യോഗികമായി ഒന്നാകാനുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 17-ന് നടന്ന നിർണ്ണായക ചർച്ചയിൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ഏകദേശ ധാരണയായിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങളും സംയുക്തമായി മത്സരിക്കാനും പദ്ധതിയിട്ടിരുന്നു. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ദുരന്തമെത്തുന്നത്. അജിത് പവാർ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പാർട്ടിയിൽ ശക്തമാണ്.



