ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറക്കിയ ‘പ്രമോഷന് ഓഫ് ഇക്വിറ്റി റെഗുലേഷന് 2026’ സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.(Are we going backwards from the progress made by the country, SC stays UGC rules)
ജാതിരഹിത സമൂഹം ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ മുന്നേറ്റങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയാണോ എന്ന് കോടതി ചോദിച്ചു. വ്യത്യസ്ത ജാതികൾക്കായി പ്രത്യേക ഹോസ്റ്റലുകൾ അനുവദിക്കണമെന്ന വ്യവസ്ഥയിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ജാതി തിരിച്ചുള്ള ഹോസ്റ്റലുകൾ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നമ്മൾ ഒരുമിച്ച് താമസിക്കേണ്ടവരാണെന്നും മിശ്രവിവാഹങ്ങൾ വർധിക്കുന്ന കാലഘട്ടമാണിതെന്നും കോടതി ഓർമ്മിപ്പിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നോ ദക്ഷിണേന്ത്യയിൽ നിന്നോ വരുന്ന വിദ്യാർത്ഥികളുടെ സംസ്കാരത്തെ പരിഹസിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവണതയാണെന്നും കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും യുജിസിക്കും കോടതി നോട്ടീസ് അയച്ചു. മാർച്ച് 19-നകം വിശദീകരണം നൽകണം. അതുവരെ പഴയ 2012-ലെ ചട്ടങ്ങൾ തന്നെ തുടരാനും കോടതി നിർദ്ദേശിച്ചു.



