ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാക്കുതിപ്പ് തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2025-26-ൽ രാജ്യം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നും, തൊട്ടടുത്ത വർഷമായ 2026-27-ൽ വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. കഴിഞ്ഞ വർഷം ഇത് 6.4 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്.(Nirmala Sitharaman presents Economic Survey report in Parliament )
ആഭ്യന്തര ഡിമാൻഡ്, സ്വകാര്യ ഉപഭോഗം, മൂലധന രൂപീകരണം എന്നിവയാകും വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചയെ പ്രധാനമായും നയിക്കുക. വിതരണ രംഗത്ത് സേവന മേഖലയാണ് നിർണ്ണായക സംഭാവന നൽകുന്നത്. ഒപ്പം നിർമ്മാണ മേഖല ശക്തിപ്പെടുകയും കാർഷിക മേഖല സ്ഥിരത കൈവരിക്കുകയും ചെയ്തത് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നുണ്ട്.
ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. 2020-21 കാലഘട്ടത്തിൽ 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25-ൽ 4.8 ശതമാനമായി കുറഞ്ഞു. നടപ്പ് വർഷത്തിൽ ഇത് 4.4 ശതമാനത്തിലേക്ക് താഴുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, പണപ്പെരുപ്പം 5.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക സ്ഥിരതയുടെ സൂചനയായി സർവേ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല മികവ് കാട്ടിയിട്ടുണ്ട്. ചരക്ക് കയറ്റുമതിയിൽ 2.4 ശതമാനവും സേവന കയറ്റുമതിയിൽ 6.5 ശതമാനവും വർദ്ധനവാണുണ്ടായത്. ബാങ്കിംഗ് മേഖലയിലും മികച്ച മുന്നേറ്റമാണ് പ്രകടമാകുന്നത്. വാണിജ്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നിൽക്കുന്നു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകളിൽ വന്ന മാറ്റങ്ങളും സർവേ എടുത്തുപറയുന്നുണ്ട്. റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യു.എസ്.എ, യു.എ.ഇ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള വിഹിതം വർദ്ധിച്ചു. മൊത്തം എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് 4.6 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി ഉയർന്നു.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും. റെയിൽവേ, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പുനരുപയോഗ ഊർജ്ജം എന്നീ മേഖലകൾക്ക് ബജറ്റിൽ കൂടുതൽ ഊന്നൽ ലഭിക്കുമെന്ന് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ആഭ്യന്തര വിപണിയുടെ കരുത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് റിപ്പോർട്ട് ഉറപ്പുനൽകുന്നു.



