ഷിംല: ഹിമാചൽ പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ കസൗലിയിലെ വ്യോമസേനാ താവളത്തിന് സമീപമുള്ള വനമേഖലയിൽ വൻ കാട്ടുതീ പടർന്നുപിടിച്ചു (Kasauli Forest Fire Air Force Station). കടുത്ത വേനൽച്ചൂടും ഉണങ്ങിയ പൈൻ ഇലകളും ശക്തമായ കാറ്റും ചേർന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെ ജംഗേഷു പ്രദേശത്തുണ്ടായ ചെറിയൊരു തീപ്പൊരി മിനിറ്റുകൾക്കകം കിലോമീറ്ററുകളോളം പടരുകയായിരുന്നു. തീ ആളിക്കത്തി വ്യോമസേനാ താവളത്തിന് തൊട്ടടുത്തേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സങ്കീർണ്ണമാവുകയും പ്രാദേശിക ഭരണകൂടം ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന് വ്യോമസേന രംഗത്തിറങ്ങുകയും തീ കെടുത്തുന്നതിനായി തന്ത്രപ്രധാനമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
വ്യോമസേനയുടെ എംഐ-17, ചിനൂക് ഹെലികോപ്റ്ററുകൾ ചണ്ഡീഗഢിലെ സുഖ്ന തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ച് തീപിടിച്ച വനമേഖലയ്ക്ക് മുകളിൽ തളിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. കസൗലി കാന്റോൺമെന്റ് ബോർഡിന്റെയും വ്യോമസേനാ താവളത്തിന്റെയും ഫയർ യൂണിറ്റുകൾക്ക് പുറമെ കുത്താർ, പർവാനു എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ വാഹനങ്ങളും സ്ഥലത്തെത്തിയിരുന്നു. സുരക്ഷാ ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സൈനികരും രാത്രി മുഴുവൻ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് എയർഫോഴ്സ് സ്റ്റേഷന് സമീപത്തെ തീ പൂർണ്ണമായും അണച്ചത്. എന്നാൽ കസൗലി മാൾ റോഡ്, വിഐപി ഏരിയ, സോളനിലെ വിവിധ വനങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും തീ സജീവമാണെന്നും ഇത് അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Summary: A massive forest fire near the Kasauli Air Force Station in Himachal Pradesh was brought under control after a 7-8 hour operation by the Indian Air Force. The IAF deployed Mi-17 and Chinook helicopters to scoop water from Chandigarh’s Sukhna Lake and douse the raging flames driven by dried pine needles and strong winds. While the air force station area is secure, firefighting efforts continue in adjacent forest pockets including Solan and Kasauli’s Mall Road.

