മൈസൂരു: ‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ബോളിവുഡ് താരം രൺവീർ സിംഗ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി (Ranveer Singh Chamundeshwari Temple Visit). ഫിലിം ബോഡിയുടെ വിലക്ക് നേരിടുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് താരം അതീവ രഹസ്യമായി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയത്. മാസ്ക് ധരിച്ച് ക്ഷേത്രത്തിലെത്തിയ താരം ശ്രീകോവിലിന് മുന്നിലെത്തിയ ശേഷമാണ് മുഖം വെളിപ്പെടുത്തിയത്. 2025 നവംബറിൽ ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ വെച്ച് കാന്താരയിലെ പ്രശസ്തമായ ദൈവക്കോല രംഗം വേദിയിൽ അനുകരിച്ചതിനെതിരെ കന്നഡ സംഘടനകൾ താരത്തിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തുടർന്ന് തനിക്ക് സംഭവിച്ച വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രൺവീർ സിംഗ് ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ മികച്ച പ്രകടനത്തോടുള്ള ആരാധന കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി താരത്തിന്റെ നിരുപാധികമായ മാപ്പപേക്ഷ സ്വീകരിക്കുകയും, നാല് ആഴ്ചയ്ക്കുള്ളിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. സിനിമയിലെ ദൈവക്കോലവുമായി ബന്ധപ്പെട്ട ഘടകങ്ങൾ തങ്ങൾക്ക് അങ്ങേയറ്റം പവിത്രവും വൈകാരികവുമായ ഒന്നാണെന്നും ഇത്തരം കാര്യങ്ങൾ ആരും വേദികളിൽ അനുകരിച്ച് പരിഹസിക്കരുതെന്നും മുൻപ് കാന്താര സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും പ്രതികരിച്ചിരുന്നു.
Summary: Bollywood actor Ranveer Singh visited the Chamundeshwari Temple in Mysuru to offer special prayers following directions from the Karnataka High Court in the Kantara mimicry case. The actor had faced severe backlash and an FIR for mimicking the sacred Daiva sequence of the movie on stage at IFFI Goa in late 2025. After accepting his unconditional apology and revised affidavit in April, the high court ordered him to visit the temple within four weeks.

