കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജി കർ ആശുപത്രിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയും ബി.ജെ.പി എം.എൽ.എയുമായ രത്ന ദെബ്നാഥ്. സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യിലെ 14-ാം നിലയിലെത്തി പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സന്ദർശിച്ച ശേഷമാണ് പാനിഹാട്ടിയിൽ നിന്നുള്ള എം.എൽ.എയായ രത്ന സോഷ്യൽ മീഡിയയിലൂടെ മമതയെ ലക്ഷ്യമിട്ട് കുറിപ്പ് പങ്കുവെച്ചത്.(RG Kar Victim Mother BJP MLA Ratna Debnath Meets WB CM Suvendu Adhikari Slams Mamata Banerjee)
ഇന്ന് ഞാൻ നബന്നയുടെ 14-ാം നിലയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ചയിലാണ്. സത്യസന്ധതയുടെ കരുത്ത് വളരെ വലുതാണ്. അനീതിക്കെതിരെ നമ്മൾ ക്ഷമയോടെ പോരാടുകയേ വേണ്ടൂ, രത്ന ദെബ്നാഥ് എക്സിൽ കുറിച്ചു. മമത ബാനർജിയുടെ പരാജയത്തെ തന്റെ വ്യക്തിപരമായ നഷ്ടവുമായി താരതമ്യം ചെയ്തുകൊണ്ട് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇന്ന് മമതയും ഞാനും ഒരുപോലെ ദുഃഖിതരാണ്. എനിക്ക് എന്റെ ഏക മകളെ നഷ്ടപ്പെട്ടു, ഞാൻ ജനങ്ങളെ സേവിക്കാൻ എന്നെത്തന്നെ സമർപ്പിച്ചു. മമതയ്ക്ക് 14-ാം നിലയിലെ അവരുടെ മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടു.” മുൻ മുഖ്യമന്ത്രിയും അവരുടെ സംഘവും ഇതിലും വലിയ ദരുന്തം വരും ദിവസങ്ങളിൽ നേരിടേണ്ടി വരുമെന്നും ‘കാത്തിരുന്ന് കാണാം’ എന്നും അവർ മുന്നറിയിപ്പ് നൽകി.
2024 ഓഗസ്റ്റ് 8, 9 തീയതികളിലെ അർദ്ധരാത്രിയിലാണ് ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ റൂമിനുള്ളിൽ 31 വയസ്സുകാരിയായ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടർ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ തെളിവുകൾ നശിപ്പിക്കാനും സംഭവം ഒതുക്കിതീർക്കാനും അന്നത്തെ തൃണമൂൽ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ശ്രമം നടന്നതായി വലിയ ആരോപണമുയർന്നിരുന്നു. ഈ സംഭവം രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും, തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എം.സിയുടെ വൻ പരാജയത്തിലേക്ക് നയിക്കുകയുമായിരുന്നു.
Story Summary
Ratna Debnath, BJP MLA and mother of the RG Kar rape-murder victim, met West Bengal CM Suvendu Adhikari at Nabanna and slammed Mamata Banerjee over TMC’s election defeat. Following the political shift, CM Adhikari suspended top IPS officers involved in the case, promising expedited justice.

