തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ വീഴ്ചയിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. അപകടത്തിൽപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളുടെ കാലിൽ തുളഞ്ഞുകയറിയ മരക്കഷണങ്ങൾ നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Trivandrum Medical College Medical Negligence Health Minister Seeks Report On Stitched Leg)
ഇത് ലഭിച്ച ശേഷം കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശി വി. മധുവാണ് (54) ഈ ക്രൂരമായ മെഡിക്കൽ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ മാർച്ച് 21-നാണ് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ വെച്ച് വിശദമായ പരിശോധനകൾ നടത്തുകയും എക്‌സ്‌റേ എടുക്കുകയും ചെയ്‌തെങ്കിലും കാലിനുള്ളിൽ മരക്കഷണങ്ങൾ ഇരിക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. മുറിവ് തുന്നിക്കെട്ടിയ ശേഷം ഇയാളെ വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. എന്നാൽ, രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം കാലിലെ മുറിവിൽ നിന്ന് കടുത്ത വേദനയോടെ പഴുപ്പ് വരാൻ തുടങ്ങിയതിനെ തുടർന്ന് ഇദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിനുള്ളിൽ അന്യവസ്തുക്കൾ ഇരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയുമുള്ള മരക്കഷണങ്ങളാണ് ഡോക്ടർമാർ പുറത്തെടുത്തത്.
Story Summary
Kerala Health Minister K Muraleedharan has sought a report from the Trivandrum DMO over a medical negligence allegation at Trivandrum Medical College. A patient named Madhu from Bharathannoor had his leg stitched without removing a 5cm long wooden piece inside, which was later removed by Nedumangad District Hospital.

