Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeWorldഎബോള ഭീതിയിൽ ആകെ വിറച്ച് കോംഗോ: രോഗബാധിതരുടെ എണ്ണം 900 കടന്നു,...

എബോള ഭീതിയിൽ ആകെ വിറച്ച് കോംഗോ: രോഗബാധിതരുടെ എണ്ണം 900 കടന്നു, ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം | Ebola Outbreak

🎙️ Latest Podcast

കിൻഷാസ: കോംഗോയിൽ എബോള രോഗബാധ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ പടർന്നുപിടിക്കുന്ന എബോള ബാധിതരുടെ എണ്ണം 900 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. രോഗബാധ നിലവിൽ കോംഗോയിൽ “അതിശക്തമായ” ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് ആഗോളതലത്തിൽ പടരാനുള്ള സാധ്യത നിലവിൽ കുറവാണ്.(Ebola Outbreak In Congo Surpasses Nine Hundred Cases Amid Rebel Violence And Hospital Attacks)

കോംഗോ വാർത്താവിനിമയ മന്ത്രാലയം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം, നിലവിൽ 904 സംശയാസ്പദമായ എബോള കേസുകളും 119 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേസുകളും പൊട്ടിപ്പുറപ്പെട്ടത് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ്.

രോഗവ്യാപനം തടയാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയും എബോള ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെയും ജനക്കൂട്ടം വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ രണ്ട് നഗരങ്ങളിലെ ചികിത്സാ കേന്ദ്രങ്ങൾ പ്രക്ഷോഭകാരികൾ തീയിട്ടു നശിപ്പിച്ചു. പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾക്ക് അധികൃതർ കർശന വിലക്കേർപ്പെടുത്തിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ആരോഗ്യപ്രവർത്തകർ തയ്യാറാകാത്തതിനെത്തുടർന്ന് വിദേശ സഹായസംഘങ്ങൾ കള്ളം പറയുകയാണെന്ന് ആരോപിച്ച് യുവാക്കളുടെ സംഘം ആശുപത്രികൾ ആക്രമിക്കുകയായിരുന്നു.

വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ നിന്നും തങ്ങളെ സംരക്ഷിക്കാൻ പ്രാദേശിക സർക്കാരിനോ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്കോ കഴിയാത്തതിലുള്ള നിരാശയും വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചതുമാണ് ജനങ്ങളുടെ ഈ അക്രമണ സ്വഭാവത്തിന് പിന്നിലെന്ന് ഹ്യൂമാനിറ്റേറിയൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഘർഷം രൂക്ഷമായതോടെ അധികൃതർ പൊതുജനക്കൂട്ടങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുകയും സൈന്യത്തിന്റെ കാവലിൽ സംസ്കാരം നടത്താൻ ഉത്തരവിടുകയും ചെയ്തു.

എബോളയുടെ കേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ ഐസിസ് (ISIS) ഭീകര സംഘടനയുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) ഉൾപ്പെടെയുള്ള സായുധ വിമത ഗ്രൂപ്പുകളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടെ നിന്നും ജീവനും കൊണ്ട് പലായനം ചെയ്ത 10 ലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ ക്യാമ്പുകളിലേക്ക് രോഗം പടർന്നാൽ സ്ഥിതി നിയന്ത്രണാതീതമാകും. അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾ കഴിഞ്ഞ വർഷം കോംഗോയ്ക്കുള്ള അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറച്ചത് ആരോഗ്യമേഖലയെ പൂർണ്ണമായി തകർത്തു. രോഗബാധിതരെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ ഫേസ് ഷീൽഡുകൾ, സുരക്ഷാ വസ്ത്രങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ, മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള ബോഡി ബാഗുകൾ എന്നിവയുടെ കടുത്ത ക്ഷാമമാണ് കോംഗോ നേരിടുന്നത്. നിലവിൽ പടർന്നുപിടിക്കുന്ന ‘ബുന്ദിബുഗ്യോ’ ഇനത്തിൽപ്പെട്ട എബോള വൈറസിന് അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ലെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

Story Summary

The suspected Ebola cases in the Democratic Republic of Congo have surpassed 900 with over 119 deaths, mostly centered in the conflict-ridden Ituri province. Health workers are facing continuous challenges including arson attacks on treatment centers due to local distrust and severe shortages of medical equipment caused by international aid cuts.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.