മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ 162 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിക്കാനായി എത്തിയിട്ടുള്ളത്. 15 ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഇത്തവണ സൗദിയിൽ എത്തിയിട്ടുള്ളത്. എല്ലാ ആഭ്യന്തര തീർത്ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ മിനായിൽ എത്തും.(Holy Hajj Pilgrimage Begins In Makkah Over 18 Lakh Pilgrims Gather In Mina)
തീർത്ഥാടകർ ഞായറാഴ്ച വൈകീട്ട് മുതൽ തന്നെ ഹജ്ജിന്റെ ആദ്യ താവളമായ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് മിനായിൽ താമസിക്കുന്ന ഹാജിമാർ, ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുക്കാനായി നാളെ സുബ്ഹി നമസ്കാരത്തിന് ശേഷം മക്കയിൽ നിന്ന് അറഫാ മൈതാനത്തേക്ക് നീങ്ങും.
ചൊവ്വാഴ്ച പകൽ മുഴുവൻ അറഫാ മൈതാനത്ത് പ്രാർത്ഥനയിൽ കഴിയുന്ന തീർത്ഥാടകർ, സൂര്യനസ്തമിക്കുന്നതോടെ മുസ്ദലിഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ച രാത്രി മുസ്ദലിഫയിൽ അന്തിയുറങ്ങുന്ന ഹാജിമാർ ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തും. തുടർന്ന് മൂന്ന് ദിവസത്തെ രാപ്പാർപ്പും, ബലി കർമ്മവും, ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സമാപനമാകും. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ബലിപെരുന്നാൾ.
ഇന്ത്യയിൽ നിന്ന് ഇത്തവണ ആകെ 1,22,518 തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്. ഇതിൽ 20,000 പേർ കേരളത്തിൽ നിന്നുള്ളവരാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇത്തവണ പുരുഷ തുണയില്ലാതെ കരിപ്പൂർ വഴി മാത്രം 4,200 ഓളം വനിതാ തീർത്ഥാടകരും ഹജ്ജിനെത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാനുള്ള വിപുലമായ സംവിധാനങ്ങൾ സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
Story Summary
The annual Hajj pilgrimage began today with nearly 1.8 million Muslims from 162 countries gathered in Makkah. Pilgrims began moving to the tent city of Mina, preparing for the momentous Day of Arafat on Tuesday. India has sent over 1.22 lakh pilgrims, including 20,000 from Kerala.

