ലോകമെമ്പാടുമുള്ള കാൻസർ ബാധിതരിൽ മൂന്നിലൊന്നിലധികം കേസുകളും കൃത്യമായ മുൻകരുതലുകളിലൂടെ തടയാൻ കഴിയുന്നതാണെന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട് (Global Preventable Cancer Cases Study). ഇതിൽ പ്രതിരോധിക്കാൻ സാധിക്കുന്ന കാൻസർ കേസുകളുടെ പകുതിയോളം (ഏകദേശം 48 ശതമാനം) വരുന്നത് പുകയിലയുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമാണെന്ന് പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചർ മെഡിസിൻ’ പ്രസിദ്ധീകരിച്ച ആഗോള വിശകലനത്തിൽ വ്യക്തമാക്കുന്നു. ശ്വാസകോശം, ഉദരം, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന കാൻസറുകളാണ് ഇത്തരത്തിൽ ഒഴിവാക്കാവുന്ന കേസുകളിൽ മുൻപന്തിയിലുള്ളത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ ചികിത്സകൾ, പരിസ്ഥിതി-തൊഴിൽപരമായ മലിനീകരണങ്ങൾ കുറയ്ക്കൽ എന്നിവയിലൂടെ പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം തടയാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലൻ പുകയില ഉപയോഗം തന്നെയാണ്. 2022-ൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കാൻസർ കേസുകളിൽ 15 ശതമാനവും പുകയില മൂലമാണെങ്കിൽ, പുരുഷന്മാരിൽ ഇത് 23 ശതമാനത്തോളം ഉയർന്ന നിരക്കിലാണ്. മദ്യപാനം മൂലം മാത്രം ലോകത്താകെ 3.2 ശതമാനം പുതിയ കേസുകൾ (ഏകദേശം ഏഴ് ലക്ഷം പേർക്ക്) ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. സ്ത്രീകളിൽ ഗർഭാശയ ഗള കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ബാധയാണ് പ്രധാന വില്ലനാകുന്നത്, ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ലഭ്യമാണെങ്കിലും പല രാജ്യങ്ങളിലും ഇതിന്റെ വിതരണം ഇപ്പോഴും സുഗമമല്ല. ശുചിത്വമില്ലായ്മയും മലിനമായ ജലത്തിന്റെ ഉപയോഗവും പുരുഷന്മാരിലെ ഉദര കാൻസർ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നും, ശരിയായ ബോധവൽക്കരണത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും 2022-ലെ ആകെ കാൻസർ കേസുകളിൽ പത്തിലാല് ഭാഗവും ഒഴിവാക്കാമായിരുന്നെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

