ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വൻ ശേഷിയുള്ള പവർ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റാപിഡ് മെട്രോ സർവീസുകൾ ഒരു മണിക്കൂറോളം പൂർണ്ണമായി സ്തംഭിച്ചു (Gurugram metro disrupted). വെള്ളിയാഴ്ച രാത്രി സെക്ടർ 72-ലുള്ള 220 കെവി പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്ഫോമറിലാണ് വൻ തീപിടിത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തിന് പിന്നാലെ പവർ ഗ്രിഡ് തകർന്നതോടെ മെട്രോ സർവീസുകൾ നിലയ്ക്കുകയും ഗുരുഗ്രാമിന്റെ വലിയൊരു ഭാഗം ഇരുട്ടിലാവുകയും ചെയ്തു.
സിഗ്നലും വൈദ്യുതിയും നഷ്ടപ്പെട്ട് മെട്രോ ട്രെയിനുകൾ പാതിവഴിയിൽ കുടുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. തുടർന്ന് സുരക്ഷാ ജീവനക്കാരുടെ നിർദേശപ്രകാരം യാത്രക്കാർ ട്രെയിനിൽ നിന്നും പുറത്തിറങ്ങി മെട്രോ പാളത്തിലൂടെ (ട്രാക്ക്) കൂട്ടമായി നടന്നുനീങ്ങിയാണ് അടുത്തുള്ള സ്റ്റേഷനുകളിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാത്രി 7.50 മുതൽ 8.33 വരെയാണ് റാപിഡ് മെട്രോ പൂർണ്ണമായും നിശ്ചലമായത്.
പ്രദേശത്ത് തുടരുന്ന കഠിനമായ ചൂട് കാരണം ട്രാൻസ്ഫോമറിൽ ഉണ്ടായ ഓയിൽ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓയിൽ ചോർന്നതിനെ തുടർന്ന് ട്രാൻസ്ഫർ സർക്യൂട്ടിൽ വൻ സ്ഫോടനം സംഭവിക്കുകയായിരുന്നു.
ഈ പ്രധാന ഗ്രിഡിലുണ്ടായ സ്ഫോടനത്തോടെ നഗരത്തിലെ അഞ്ച് സബ്സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി കഠിനശ്രമത്തിനൊടുവിലാണ് പവർ സ്റ്റേഷനിലെ തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് മറ്റ് ലൈനുകളിൽ നിന്ന് വൈദ്യുതി എത്തിച്ചാണ് മെട്രോ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചത്.
Story Summary: Rapid Metro services in Gurugram were disrupted for nearly an hour after a major 220 KV transformer exploded in Sector 72. Passengers were forced to walk along the metro tracks to reach the nearest station, while extreme heat and an oil leak are cited as the reasons for the blast.

